മുക്കം: മദ്രസയില്‍നിന്ന് അനുവാദമില്ലാതെ പുറത്തുപോയതായി ആരോപിച്ച് വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് ഒളിവിലെന്ന് പോലീസ്. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് ഇഫഌല് ഖുര്‍ആന്‍ മതപഠന സ്ഥാപനത്തിലെ അധ്യാപകനായ ഫസലുറഹ്മാനാണ് ഒളിവില്‍ പോയത്. ഈ വിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ഥികളാണ് മര്‍ദനത്തിനിരയായത്. വിദ്യാര്‍ഥികളായ റാഷിദ് (12), ഇര്‍ഫാദ് (12), ഹിമാലുദ്ദീന് എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്. വടികൊണ്ടുളള മര്‍ദനത്തില്‍ വിദ്യാര്‍ഥികളുടെ മുഖം, തല, പുറം, കാല് തുടങ്ങി ശരീരമാസകലം വലിയ പാടുകളാണുള്ളത്.
ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പിനായി വിദ്യാര്‍ഥികളെ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് മര്‍ദനവിവരം പുറത്തറിയുന്നത്. കുത്തിവയ്ക്കാനൊരുങ്ങുമ്പോള് റാഷിദിന്റെ ദേഹത്തെ പാട് പരിശോധിച്ച ഡൂട്ടി നഴ്സ് ഉടന്‍ ഡോക്ടര്‍ മുഹമ്മദ് അമീനെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ പരിക്ക് ഗുരുതരമാണന്ന് കണ്ടത്തി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് വാഴക്കാട് പോലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.
വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച അധ്യാപകനെതിരെ നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാഴക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അതേസമയം സംഭവം ഒതുക്കിത്തീര്‍ക്കാനും പല ഭാഗത്തുനിന്നും ശ്രമം നടക്കുന്നുണ്ട്. പോലീസിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമുള്ളതായാണ് അറിവ്. അതുകൊണ്ടുതന്നെ സംഭവം നടന്ന് ഏറെ നേരത്തിനുശേഷമാണ് പോലീസ് കേസെടുക്കാന്‍ തയാറായത്. ഇത്തരം വിഷയങ്ങളില്‍ പോലീസിന് പരാതിയില്ലാതെതന്നെ കേസെടുക്കാമെന്നിരിക്കേ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് കേസെടുത്തിരിക്കുന്നത്.
ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് കുത്തിവയ്പെടുക്കാന്‍ ചെന്നപ്പോള്‍!
മുക്കം: 12 വയസുമാത്രം പ്രായമുളള മൂന്നു വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ചിട്ടും അത് പുറംലോകമറിഞ്ഞത് കുട്ടികളെ പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുവന്നപ്പോള്‍. 29-ാം തീയതി നടന്ന സംഭവത്തില്‍ രണ്ടുദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥികളുടെ ശരീരത്തില്‍ അടിയുടെ പാട് വ്യക്തമായി കാണാമായിരുന്നു എന്നത് ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു. പുറത്തുപറഞ്ഞാല്‍ ഇവിടെനിന്ന് പുറത്താക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സംഭവം പുറത്തുപറയാതിരുന്നത്.
ഇന്നലെ വിദ്യാര്‍ഥികളെ പ്രതിരോധ കുത്തിവയ്പെടുപ്പിക്കാനായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടി നഴ്സിന്റെ ശ്രദ്ധയില്‍പ്പെടുകയും അവരത് ഡോക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. മതപഠനത്തിനായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദിക്കുന്ന ഫസലുറഹ്മാനെ പോലെയുള്ള അധ്യാപകരെ മാതൃകാപരമായിതന്നെ ശിക്ഷിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപാലകരും രാഷ്ട്രീയ-മത നേതൃത്വവും ഇയാളെപ്പോലുള്ളവര്ക്കായി കുടപിടിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.