തൃശൂര്‍: ഉത്സവങ്ങള്‍ ആര്‍ഭാടമാക്കി ആളെ കൂട്ടാന്‍ ആനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് നല്ലതല്ലെന്നും പണക്കൊഴുപ്പ് പ്രകടിപ്പിക്കാനുള്ള ഉപകരണമായി ആനകളെ കാണരുതെന്നും ടൂറിസം-സഹകരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്. ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെയും എലിഫന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കൗസ്തുഭം ഹാളില്‍ സംഘടിപ്പിച്ച നാട്ടാന പരിപാലനം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനപരിപാലനത്തിന് പരിശീലനം നല്കാന് സ്ഥിരം സംവിധാനം ഉണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് ആനയോടുള്ള സ്നേഹം ഉത്സവങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. മനുഷ്യര്‍ക്ക് വൈകാരിക ബന്ധമുള്ള വന്യജീവിയാണ് ആന. നാട്ടാനകള്‍ എത്രയുണ്ടെന്ന കണക്കുപോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഏകദേശം 600 നാട്ടാനകളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത്രയും ചെറിയ കാര്യം പോലും കൃത്യമായി ശേഖരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആനചികിത്സകനായ ഡോ.കെ.സി. പണിക്കരെ ചടങ്ങില്‍ ആദരിച്ചു.
ആനചികിത്സകന്‍ ആവണപ്പറമ്പ് മഹേശ്വരന് നമ്പൂതിരിപ്പാട് അധ്യക്ഷനായി. കൗണ്‍സില്‍ പ്രസിഡന്റ് കെ. മനോഹരന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രഫ.എം. മാധവന്‍കുട്ടി, ഡോ. ജേക്കബ് വി. ചീരന്‍, ഡോ.പി.ബി. ഹരിദാസ്, ഡോ.വി.കെ. ഈശ്വരന്, ഡോ.കെ.കെ. ശര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. ആനവിദഗ്ധരും, ഉടമകളും, പാപ്പാന്മാരും അടക്കമുള്ളവരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. ആനകളെ വളര്‍ത്തുന്നതും ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതും സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നിലവിലുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.