ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലുള്ള 30 യുഎസ് എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം നിർദേശം നൽകി. മാൾട്ട, ലക്സംബർഗ്, ലെസോത്തോ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടാനാണ് നീക്കം.
ഇതിന് പുറമെ ഫ്രാൻസിലെ അഞ്ചും ജർമനിയിലെ രണ്ടും ബോസ്നിയയിലെ രണ്ടും കോൺസുലേറ്റുകളും യുകെ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ ഓരോ കോൺസുലേറ്റുകളും പൂട്ടാനും നിർദേശത്തിൽ പറയുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ ദക്ഷിണ കൊറിയയിലെ ഒരു കോൺസുലേറ്റ് മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. അടച്ചുപൂട്ടുന്ന എംബസികൾക്ക് പകരം അയൽരാജ്യങ്ങളിലെ എംബസികൾക്ക് അധിക ചുമതല നൽകും.
യൂറോപ്പിലും ആഫ്രിക്കയിലുമുള്ള 10 എംബസികളും 17 കോൺസുലേറ്റുകളും നിർത്താൻ നീക്കമുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടിയും ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചും ഫണ്ട് വെട്ടിക്കുറച്ചും ബജറ്റ് പകുതിയായി കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികൾ.