തിരുവനന്തപുരം: പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോർട്ട്.
ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഡിജിപി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
മന്ത്രിയും കമ്മീഷണറും ദേവസ്വവും എല്ലാം മുൻകൂട്ടി വിവരം നൽകിയിരുന്നെങ്കിലും എഡിജിപി വേണ്ടത്ര കരുതൽ കാണിച്ചില്ല. പ്രശ്നങ്ങൾക്കു ശേഷം മന്ത്രി കെ. രാജൻ ഫോണിൽ വിളിച്ചിട്ടും എഡിജിപി പ്രതികരിച്ചില്ലെന്നും ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൂരത്തിന് ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് താൻ വിളിച്ചിട്ടും എഡിജിപി ഫോണ് എടുത്തില്ല എന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നിഷേധിക്കുന്ന നിലപാടാണ് എം.ആർ. അജിത് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രി വിളിച്ചത് അറിഞ്ഞില്ലെന്നും രാത്രി വൈകിയതിനാൽ ഉറങ്ങിയെന്നുമായിരുന്നു അജിത് കുമാർ ഇതു സംബന്ധിച്ച് ഡിജിപിക്ക് നൽകിയ വിശദീകരണം.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം.ആർ. അജിത് കുമാറിനെതിരേ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ഇതോടെ അവസാനിച്ചു. പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സന്പാദനം എന്നീ മൂന്ന് ആരോപണങ്ങളിലാണ് എഡിജിപിക്കെതിരായി അന്വേഷണം നടന്നത്.
മറ്റ് രണ്ട് ആരോപണങ്ങളിലും അജിത് കുമാറിന് അനുകൂലമായ റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും പൂരം കലങ്ങിയതിൽ അജിത് കുമാറിന് വീഴ്ചപറ്റി എന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോർട്ടിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതേ തുടർന്ന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലും അജിത് കുമാറിന്റെ വീഴ്ചകൾ ഡിജിപി അക്കമിട്ട് നിരത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നത് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അടക്കം പരിഗണിക്കുന്ന അജിത് കുമാറിന് നിർണായകമാണ്.