തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ എംഎല്‍എ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ വാഴൂർ സോമൻ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജനനേതാവായി വളർന്നത്. ഇടുക്കിയിലെ മലയോര മേഖലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ പടുത്തുയർത്താൻ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തി. മൃതദേഹം എംഎൻ സ്മാരക മന്ദിരത്തിലേക്ക് പൊതുദർശനത്തിനായി മാറ്റും. എംഎൻ സ്മാരകത്തിൽ വൈകുന്നേരം ഏഴ് മുതലായിരിക്കും പോതുദർശനം. തുടര്‍ന്ന് രാത്രി തന്നെ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയില്‍ എത്തിയിരുന്നു.
ഇടുക്കി പീരുമേട്ടിൽനിന്ന് സിപിഐ എംഎൽഎ ആയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. വെയർ ഹൌസിംഗ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.