വാഷിംഗ്ടൺ ഡിസി: തീരുവയുദ്ധത്തില്‍ സിനിമകളെയും വിടാതെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് ഇപ്പോള്‍ സിനിമകള്‍ക്ക് കനത്ത തീരുവ എര്‍പ്പെടുത്തി.
അമേരിക്കയ്ക്കു പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ തീരുമാനം ഇന്ത്യൻ സിനിമകൾക്കു കനത്ത തിരിച്ചടിയാകും.
“ഒരു കുഞ്ഞിന്റെ കൈയില്‍നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ മറ്റു രാജ്യങ്ങള്‍ യുഎസിലെ ചലച്ചിത്രവ്യവസായത്തെ കൊള്ളയടിക്കുന്നു…’ തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു.
“ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണറുള്ള കാലിഫോര്‍ണിയയെ ഇതു കഠിനമായി ബാധിച്ചു. അതുകൊണ്ട്, ഒരിക്കലും അവസാനിക്കാത്ത പ്രശ്നം പരിഹരിക്കാനായി യുഎസിന് പുറത്തു നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തും’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് അമേരിക്കന്‍ സിനിമകളുടെ പര്യായമായിരുന്ന ഹോളിവുഡ്, അടുത്തിടെ വന്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. സിനിമകള്‍ വീട്ടിലെത്തിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള് തിയറ്ററുകളിലെ വരുമാനത്തെ ബാധിച്ചു. ഇത് ബോക്സ് ഓഫീസില്‍ കനത്ത തിരിച്ചടിയുണ്ടാക്കി.
ഇതേത്തുര്ടര്ന്ന് ചലച്ചിത്രമേഖല കനത്ത വെല്ലുവിളികള്‍ നേരിടുന്നു. 2023 ലും 2024 ലും റൈറ്റേഴ്സ് ഗില്‍ഡും തൊഴിലാളി യൂണിയനുകളും നടത്തിയ പണിമുടക്കുകള്‍ വന്‍ നഷ്ടത്തിനു കാരണമായിരുന്നു. 2023 ല്‍ മാത്രം അഞ്ചു ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
ഇന്ത്യന്‍ സിനിമകളുടെ വിദേശ കളക്ഷന്റെ 35-40 ശതമാനംവരെ സംഭാവന ചെയ്യുന്നത് അമേരിക്കയാണ്. ട്രംപിന്റെ തീരുമാനം ബോളിവുഡിനും പ്രാദേശിക സിനിമാ വ്യവസായത്തിനും കനത്ത തിരിച്ചടിയാകും. തീരുമാനം നടപ്പിലാകുമ്പോള്‍ വിതരണച്ചെലവും ടിക്കറ്റ് വിലയും ഇരട്ടിയാകും.