വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കെതിരേ 50 ശതമാനം വരെ തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം ഇന്നലെ എസ് പ്രതിനിധി സഭയിലെ മൂന്ന് അംഗങ്ങൾ അവതരിപ്പിച്ചു. ട്രംപിന്റെ നടപടികൾ “നിയമവിരുദ്ധം’ എന്നും അമേരിക്കൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ഉഭയകക്ഷി ബന്ധങ്ങൾക്കും ദോഷകരമാണെന്നും അംഗങ്ങൾ വിശേഷിപ്പിച്ചു.
ബ്രസീലിനുമേലുള്ള സമാനമായ താരിഫുകൾ അവസാനിപ്പിക്കുന്നതിനും ഇറക്കുമതി തീരുവ ഉയർത്താൻ പ്രസിഡന്റ് അടിയന്തര അധികാരങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള ഉഭയകക്ഷി സെനറ്റ് നടപടിയെത്തുടർന്നാണ് പ്രതിനിധികളായ ഡെബോറ റോസ്, മാർക്ക് വീസി, രാജാ കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചത്.
ഓഗസ്റ്റ് 27 ന് ഇന്ത്യക്കു മേൽ ചുമത്തിയ 25 ശതമാനം ഇരട്ടിത്തീരുവ റദ്ദാക്കാൻ പ്രമേയം ശ്രമിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. നേരത്തെയുള്ള പരസ്പര താരിഫുകൾക്ക് പുറമേയാണിത്. “വാണിജ്യം, നിക്ഷേപം എന്നിവയിലൂടെ നോർത്ത് കരോലിനയുടെ സമ്പദ്വ്യവസ്ഥ ഇന്ത്യയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു’ എന്ന് വനിതാനേതാവ് റോസ് പറഞ്ഞു.
ഇന്ത്യൻ കമ്പനികൾ സംസ്ഥാനത്ത് ഒരു ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് ലൈഫ് സയൻസസ്, ടെക്നോളജി തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും നോർത്ത് കരോലിന നിർമാതാക്കൾ പ്രതിവർഷം കോടിക്കണക്കിന് ഡോളറിന്റെ സാധനങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും എടുത്തുപറഞ്ഞു.
“അമേരിക്കൻ താത്പര്യങ്ങളോ, സുരക്ഷയോ മുന്നോട്ട് കൊണ്ടുപോകുന്നതിനുപകരം, ഈ തീരുവകൾ വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുകയും ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു.
ദോഷകരമായ താരിഫുകൾ അവസാനിപ്പിക്കുന്നത് അമേരിക്കയ്ക്ക് ഇന്ത്യയുമായി ഇടപഴകാനും നമ്മുടെ സാമ്പത്തിക, സുരക്ഷാ ആവശ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കും’ കൃഷ്ണമൂർത്തി പറഞ്ഞു. ട്രംപിന്റെ ഏകപക്ഷീയമായ വ്യാപാര നടപടികളെ വെല്ലുവിളിക്കാനും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം പുനഃസ്ഥാപിക്കാനും കോൺഗ്രസ് ഡെമോക്രാറ്റുകൾ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഈ പ്രമേയം.
