സിനിമയിലും വെബ് സീരീസിലുമെല്ലാം സജീവമാണ് നടി സയനി ഗുപ്ത. ആമസോണ്‍ പ്രൈമിന്റെ ഹിറ്റ് സീരീസായ ഫോര്‍ മോര് ഷോട്സിലെ നാല് കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാളായാണ് സയനി താരമാകുന്നത്. 21-ാം വയസില്‍ കോര്‍പറേറ്റ് ജോലി രാജിവച്ചാണ് സയനി അഭിനയം പഠിക്കാനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. താന്‍ അഭിനയം പഠിക്കാന്‍ പോകുന്നതിനോടോ അഭിനേത്രിയാകുന്നതിനോടോ അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നി എന്നു പറയുകയാണ് സയനി ഗുപ്ത.
നീ അഭിനയിക്കാൻ പോയാൻ ഞാന്‍ എന്റെ ഞരമ്പ് മുറിയ്ക്കും എന്നാണ് അമ്മ പറഞ്ഞത്. എനിക്ക് അത് വിശ്വസിക്കാന്‍ പോലുമായില്ല. ഒന്നരവര്‍ഷം ജോലി ചെയ്ത് എനിക്ക് മടുത്തിരുന്നു. ഒരുപാട് കാശുണ്ടാക്കിയെങ്കിലും എന്നെ ഞാന്‍ കണ്ടത് അതുപോലൊരു ലോകത്തായിരുന്നില്ല. എന്നാൽ, എന്റെ അഭിനയ മോഹത്തിന് അച്ഛന് പരിപൂര്‍ണ പിന്തുണ നല്കി.
പക്ഷെ വീട്ടില്‍ തീരുമാനങ്ങളെടുത്തിരുന്നത് അമ്മയാണ്. താന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയതോടെ അമ്മ തന്നോട് ഏറെക്കാലം മിണ്ടാതായെന്നും താരം പറയുന്നു. നടിമാര്‍ മോശം സ്ത്രീകളാണെന്നാണ് അമ്മ കരുതിയിരുന്നത്. അതുകൊണ്ടു തന്നെ ഞാൻ അഭിനേത്രിയാകുമോ എന്നതായിരുന്നു എല്ലാക്കാലത്തും അമ്മയെ അലട്ടിയിരുന്ന ഭയം.
എന്നെ തിയറ്റര്‍ റിഹേഴ്സലുകള്ക്കൊന്നും പോകാന്‍ അനുവദിച്ചിരുന്നില്ല. എന്നെ അമ്മ മുറിയില്‍ പൂട്ടിയിടും. നടിമാര്‍ വേശ്യകളാണെന്ന് പറയും. അഭിനേതാക്കളെക്കുറിച്ച് അമ്മയ്ക്കുള്ള ധാരണ അതായിരുന്നു. പിന്നീട് എഫ്ടിഐഐയിൽ (ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ) വന്ന് നേരിട്ട് കണ്ടതോടെയാണ് അമ്മയുടെ ചിന്ത മാറിയത്-താരം പറയുന്നു.
അവിടെവച്ച് തനിക്ക് അഞ്ച് സ്റ്റുഡന്റ് സിനിമകളില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചു. അതില്‍ മൂന്നെണ്ണം താന്‍ ചെയ്തുവെന്നും സയനി പറയുന്നു. അതോടെ രണ്ടു വര്‍ഷത്തേക്ക് അഭിനയിച്ചോളാന്‍ അമ്മ സമ്മതിച്ചുവെന്നും സയനി ഗുപ്ത കൂട്ടിച്ചേർത്തു.
