മുക്കം: ജില്ലയിൽ തന്നെ പ്രധാന നെൽവയലുകളിലൊന്നായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടത്ത് മുഴുവൻ സ്ഥലങ്ങളിലും നെൽകൃഷിക്ക് സാഹചര്യമൊരുങ്ങുന്നു.
പ്രദേശത്തെ പ്രധാന തോടായ കല്ലംതോടിൽ കൂട്ടകടവിലെ വിസിബിയുടെ മാന്വൽ ഷട്ടർ ഹൈഡ്രോളിക്ക് ഷട്ടർ ആക്കി മാറ്റുന്നതിന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.സി. മുഹമ്മദ് യൂസഫ് ചെറുകിട ജല സേചന വകുപ്പിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
2001ൽ ചാലിയാറിൽ മേജർ ഇറിഗേഷൻ വകുപ്പ് പണിത കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമയതോടെ പുഴയിലെ ജല വിതാനം കല്ലംതോടിലെ ജല വിതാനത്തെക്കാൾ ഉയർന്നു നിൽക്കുകയും ചെറുവാടി പുഞ്ചപ്പാടത്ത് ഏക്കർകണക്കിന് സ്ഥലം വെള്ളകെട്ട് കാരണം കൃഷി യോഗ്യമല്ലാതായി മാറുകയും ചെയ്തതോടെയാണ് കല്ലംതോടിലെ കൂട്ടക്കടവിൽ വിസിബി പണിതതും പമ്പ് സെറ്റ് ഉപയോഗിച്ച് ജല ക്രമീകരണം നടത്തുകയും ചെയ്യാൻ തുടങ്ങിയത്.
ഇത് ഒരു പരിധി വരെ പുഞ്ചപ്പാടം നെൽ കൃഷിക്ക് അനുയോജ്യമാക്കി. എന്നാൽ പുഞ്ചപ്പാടത്തെ പൂഞ്ചാലി, പെരുവാള, തേലീരി നട ഉൾപ്പെടെ പല വയലുകളിലും വെള്ള കെട്ട് കാരണം നെൽ കൃഷി ഇനിയും സാധ്യമായിട്ടില്ല.
ചെറുവാടി നടക്കൽ പാലത്തിന് തൊട്ട് മുകളിൽ കണ്ണഞ്ചാലിൽ കൂട്ടകടവിൽ സജ്ജീകരിച്ച പോലെ വിസിബിയും ജല വിതാനം ക്രമീകരിക്കുവാനുള്ള പമ്പ് സെറ്റും സ്ഥാപിച്ചാൽ പുഞ്ചപാടത്തെ വെള്ള കെട്ടിന് ശാശ്വത പരിഹാരമാകും.
ഇതോടെ 300 എക്കറിൽ അധികം വരുന്ന പുഞ്ചപ്പാടം പൂർണമായും നെൽ കതിർ വിളയിക്കുവാൻ സാധിക്കുമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ പ്രതീക്ഷ. അടുത്ത രണ്ട് വർഷത്തിനകം പദ്ധതി പൂർത്തിയാക്കുവാൻ ആവശ്യമായ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജാ ടോം എന്നിവർ പറഞ്ഞു.
കല്ലംതോട് സന്ദർശനത്തിന് ചെറുകിട ജലസേചന വകുപ്പ് എൻജിനീയർമാരായ വിപിൻ, നാഫില, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, വികസന സ്ഥിരം സമിതി അധ്യക്ഷ കസ്ന ഹമീദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സി.ടി. മുഹമ്മദ് യൂസഫ്, സൽമാൻ പൊയിലിൽ എന്നിവർ നേതൃത്വ നൽകി.
