ന്യൂഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച 15 ഇന സമാധാന പദ്ധതിയെത്തുടർന്നു പശ്ചിമേഷ്യയിൽ നയതന്ത്രനീക്കങ്ങൾ സജീവം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കുകയും പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തു. സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് മോദി വ്യക്തമാക്കി. ആഗോളസമൂഹത്തിനു സുപ്രധാനമായ ഹോർമുസ് കടലിടുക്കു സുരക്ഷിതമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങൾക്കായി ഇരു രാജ്യങ്ങളും നിരന്തരം സമ്പർക്കം പുലർത്താൻ തീരുമാനിച്ചതായും പ്രധാനമന്ത്രി എക്സിൽ അറിയിച്ചു.
ചർച്ചകൾക്കു വേദിയാകാൻ പാക്കിസ്ഥാൻ സന്നദ്ധത പ്രകടിപ്പിച്ചതു സമാധാന നീക്കങ്ങൾക്കു കരുത്തേകിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണു ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. ഇറാൻ ചർച്ചകളോട് അനുകൂല സമീപനമാണു പുലർത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
