വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക 15 ഇന സമാധാന പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. ആണവപദ്ധതികളിൽ നിയന്ത്രണം, ഹോർമുസ് കടലിടുക്കു തുറക്കൽ തുടങ്ങിയ പ്രധാനപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുന്നതാണു പദ്ധതി.
പാക്കിസ്ഥാൻ മുഖേനയാണു നിർദേശങ്ങൾ ഇറാനു കൈമാറിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുന്നതിനായി അമേരിക്കയും ഇറാനും ഒരു മാസത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ഇസ്രേലി മാധ്യമമായ ചാനൽ 12 വെളിപ്പെടുത്തി.
ഇറാന്റെ ആണവപദ്ധതികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പദ്ധതിയിലെ പ്രധാന നിർദേശം. ഇറാൻ മണ്ണിൽ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും അവസാനിപ്പിക്കണമെന്നും നിലവിൽ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. പകരം, ബുഷെറിലെ സിവിൽ ആണവോർജനിലയത്തിന്റെ വികസനത്തിന് ഇറാനെ സഹായിക്കാൻ അമേരിക്ക തയാറാണെന്ന വ്യവസ്ഥയും പദ്ധതിയിലുണ്ട്.
യുദ്ധത്തെത്തുടർന്നു ഭാഗികമായി തടസപ്പെട്ട ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു പൂർണമായും തുറന്നുനൽകണമെന്നതാണു മറ്റൊരു പ്രധാന വ്യവസ്ഥ. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നു കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം ആഗോള ഊർജവിപണി പ്രതിസന്ധിയിലാണ്. നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യാൻ അമേരിക്ക തയാറാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫെബ്രുവരി 28ന് ആരംഭിച്ച വ്യോമാക്രമണത്തിനു ശേഷം ഇറാന്റെ ഭരണനേതൃത്വത്തിൽ മാറ്റമുണ്ടാക്കാൻ അമേരിക്ക ശ്രമിക്കുന്നതായി സൂചനകളില്ല. ഇറാനിലെ മതഭരണകൂടത്തെ മാറ്റുന്നതിനെക്കുറിച്ച് സമാധാന പദ്ധതിയിൽ പരാമർശമില്ലെന്നതു ശ്രദ്ധേയമാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ മേഖലയിൽ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണു ലോകരാജ്യങ്ങൾ.
