തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ. മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു.
മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്.
കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന് ചേരും.
മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും.
