ഹരിപ്പാട്: തൃക്കുന്നപ്പുഴ പതിയാങ്കരയിൽ വീട് കുത്തിത്തുറന്ന് ആറു പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് പിടികൂടി. പതിയാങ്കര കൊച്ചുതറയിൽ സദഖത്തിന്റെ സഹോദരി ഭർത്താവ് അഷ്റഫ് (44) ആണ് അറസ്റ്റിലായത്. മോഷണം നടന്ന് മണിക്കൂറുകൾക്കകം തന്നെ ആലപ്പുഴ ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗ് റെഡ്ഡിയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ വലയിലാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സദഖത്തിന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി, മുറിയിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. രാവിലെ മോഷണവിവരം അറിഞ്ഞ് തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തെത്തിയ ആലപ്പുഴ ഡോഗ് സ്ക്വാഡിലെ റെഡ്ഡി എന്ന സ്നിഫർ ഡോഗ്, മോഷണം നടന്ന വീട്ടിൽനിന്നും മണം പിടിച്ച് തൊട്ടടുത്ത് താമസിക്കുന്ന പ്രതിയായ അഷ്റഫിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. ഇതോടെ സംശയ നിഴലിലായ അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ, അഷ്റഫിന്റെ വീട്ടുപറമ്പിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ മോഷ്ടിച്ച സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ എസ്ഐമാരായ രഞ്ജിത്ത്, സോമരാജൻ, എഎസ്ഐമാരായ പ്രദീപ്, സബീന, ഗോപകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ കുമാർ ജി, അനീഷ്കുമാർ, സാജിദ്, അനിൽ, അനന്തപത്മനാഭൻ, അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
