കൊച്ചി: നടി ലക്ഷ്മി പ്രിയയുമായുണ്ടായ തകര്‍ക്കത്തിന്റെ പേരില്‍ വിശദീകരണം നല്കാന് എത്തിയ അന്‍സിബ ഹസന് പോലീസ് സ്റ്റേഷനില്‍ മോശം അനുഭവം ഉണ്ടായെന്ന പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. സ്റ്റേഷനിലെത്തിയ അന്‍സിബയോട് വനിത എസ്ഐ മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്നും തൃക്കാക്കര എസിപിയുടെ അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി.
ലക്ഷ്മിപ്രിയയുടെ മൊബൈലിലേക്ക് അന്‍സിബ മോശം മെസേജ് അയച്ചെന്നും അത് തന്റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നും കാട്ടിയാണ് ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ വിശദീകരണം നല്കാന് പോലീസ് അന്‍സിബയെ വിളിച്ചുവരുത്തി. ഈ സമയം ലക്ഷ്മിപ്രിയയും സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
സ്റ്റേഷനിലുണ്ടായിരുന്ന വനിത എസ്ഐയും ലക്ഷമിപ്രിയയും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം തന്നെ പിടിച്ചുവെച്ചന്നും മോശമായ പെരുമാറിയെന്നുമാണ് അന്‍സിബയുടെ പരാതി. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷണര്‍ തൃക്കാക്കര എസിപിക്ക് നിര്‍ദേശം നല്‍കിയത്.
അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍. വനിത എസ്ഐ മോശമായി പെരുമാറിയിട്ടില്ല. മൂന്ന് മണിക്കൂര്‍ പിടിച്ചു നിര്‍ത്തിയെന്ന അന്‍സിബയുടെ ആരോപണം തെറ്റാണ്. എസ്ഐ തന്റെ ഓഫീസ് മുറിയില്‍ വിളിച്ചിരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇരുവര്‍ക്കും ഇടയിലുള്ളത് വ്യക്തിപരമായ തര്‍ക്കമാണെന്നും അത് പറഞ്ഞ് തീര്‍ത്താല്‍ പോരെ എന്നും എസ്ഐ ഉപദേശിച്ചു. കേസുമായി മുന്നോട്ട് പോകേണ്ടതുണ്ടോയെന്നുമാണ് എസ്ഐ ആരാഞ്ഞത്. ഇതിനെയാണ് മോശമായ പെരുമാറ്റമായി അന്‍സിബ ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്ട്ടിന്മേല് കമ്മീഷണറാണ് തീരുമാനം എടുക്കേണ്ടത്. പോലീസ് കേസ് എടുക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് അന്‍സിബ പറഞ്ഞു. നടന് ടിനി ടോമിന്റെ പരാതിയിലും സമാനമായ തിരിച്ചടിയാണ് പോലീസില്‍ നിന്ന് അന്‍സിബയ്ക്ക് ഉണ്ടായത്. പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കുന്നത് മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമാകുമെന്ന് കടവന്ത്ര പോലീസ് പറഞ്ഞിരുന്നു.
