ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദവും ചൂഷണങ്ങളും തുറന്നുകാട്ടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു പ്രമുഖ കമ്പനിയുടെ വാക്ക്-ഇൻ ഇന്റർവ്യൂവിന് പോയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പൂന സ്വദേശിയായ പ്രണവ് എന്ന യുവാവ്.
തൊഴിൽ പരിചയമോ യോഗ്യതയോ ചോദിക്കുന്നതിന് മുൻപ്, ആദ്യത്തെ 6 മുതൽ 8 മാസം വരെ ശമ്പളമില്ലാതെ സൗജന്യമായി ജോലി ചെയ്യാൻ തയ്യാറാണോ എന്നാണ് കമ്പനിയുടെ എച്ച്ആർ പ്രതിനിധി തന്നോട് ചോദിച്ചതെന്ന് പ്രണവ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.ഒരു ഫുൾ ടൈം തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്ത പ്രണവിനോട് ആദ്യത്തെ ജനറൽ ഇന്റർവ്യൂവിൽ തന്നെ കമ്പനി ഈ നിബന്ധന മുന്നോട്ട് വെക്കുകയായിരുന്നു.
“വർഷങ്ങളോളം പഠിച്ച്, പ്രോജക്റ്റുകൾ ചെയ്ത്, പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുത്ത് ഇന്റർവ്യൂവിന് വരുമ്പോൾ, ഭാവിയിൽ ശമ്പളം കിട്ടിയേക്കാം എന്ന പ്രതീക്ഷയിൽ ഫുൾ-ടൈം ജോലി സൗജന്യമായി ചെയ്യാൻ ആവശ്യപ്പെടുന്നത് ആലോചിച്ചു നോക്കൂ. അവർ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്,” പ്രണവ് കുറിച്ചു.
ഇതൊരു സ്റ്റൈപ്പൻഡ് ഇല്ലാത്ത ഇന്റേൺഷിപ്പ് പ്രോഗ്രാം ആയിരുന്നില്ലെന്നും, കമ്പനി നേരിട്ട് ഫുൾ ടൈം ജോലിക്കായി ഉദ്യോഗാർഥികളെ ക്ഷണിച്ചതാണെന്നും യുവാവ് വ്യക്തമാക്കുന്നു. മാത്രമല്ല, സി.ഇ.ഒ-യും ഒരു എച്ച്.ആർ പ്രതിനിധിയും മാത്രം അടങ്ങുന്നതായിരുന്നു ആ സ്ഥാപനമെന്നും, എന്നിട്ടും അവർ വലിയ രീതിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിച്ചതായും പ്രണവ് ചൂണ്ടിക്കാണിച്ചു.
പ്രണവിന്റെ പോസ്റ്റ് വൈറലായതോടെ തൊഴിൽ വിപണിയിലെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. പൂന പോലുള്ള നഗരങ്ങളിലെ പുതിയ സ്റ്റാർട്ടപ്പുകളിൽ ഇത്തരം സൌജന്യ തൊഴിൽ ചൂഷണം വ്യാപകമാണെന്ന് പലരും കമന്റ് ചെയ്തു. തൊഴിൽ പ്രക്രിയകളിൽ കൂടുതൽ സുതാര്യത വേണമെന്നും ഉദ്യോഗാർഥികളുടെ സമയം നഷ്ടപ്പെടുത്തുന്നത് നിർത്തണമെന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആവശ്യമുയരുന്നുണ്ട്.
