നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ 175-ലധികം ആളുകൾ മരിക്കുകയും, 800-ഓളം പേരെ കാണാതാവുകയും ചെയ്തതിനെ തുടർന്ന് നേപ്പാൾ കനത്ത ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും ഉണ്ടാക്കിയ ഭീകരമായ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയിൽ, നേപ്പാളിൽ നിന്നുള്ളതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ഒരു വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രളയക്കെടുതിയിൽ ചെളിയിൽ കുടുങ്ങി, അവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ കിടക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹത്തോടുള്ള ക്രൂരമായ പ്രവൃത്തിയാണ് ഈ ദൃശ്യത്തിലുള്ളത്.
പ്രളയവെള്ളത്തിൽ പകുതി മുങ്ങിയ നിലയിലുള്ള സ്ത്രീയുടെ മൃതദേഹത്തിൽ പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിൽ ഒരാൾ ഒരു മരക്കഷ്ണം ഉപയോഗിച്ച് മൃതദേഹം അൽപ്പം കൂടി അടുത്തേക്ക് തള്ളുന്നതും, മറ്റൊരാൾ ഒരുകൈകൊണ്ട് സ്ത്രീയുടെ മുടിയിൽ പിടിച്ച് മറ്റൊരു കൈകൊണ്ട് അവരുടെ കമ്മൽ ഊരിയെടുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സ്ത്രീയുടെ കമ്മൽ സ്വർണമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ ഈ പോസ്റ്റ് പ്രചരിക്കുന്നത്. കമ്മൽ ഊരിയെടുത്ത ശേഷം ഇരുവരും ആ സ്ഥലത്തുനിന്ന് കടന്നുകളയുന്നതും വീഡിയോയിൽ കാണാം. ഈ ലജ്ജാകരമായ പ്രവൃത്തി അവിടെയുണ്ടായിരുന്ന നോക്കുകുത്തികളായ ചിലർ തങ്ങളുടെ ഫോണുകളിൽ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അതേസമയം, നേപ്പാൾ ടൂറിസം ബോർഡ് ബുധനാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, ദുരന്തത്തിൽ കുറഞ്ഞത് 644 വിനോദസഞ്ചാരികളെയും യാത്രക്കാരെയുമാണ് കാണാതായിട്ടുള്ളത്.
