ഇരിങ്ങാലക്കുട: മകളുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് താങ്ങാകുമെന്ന് കരുതി സമ്പാദ്യംമുഴുവൻ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച മുൻ വ്യോമസേന ഉദ്യോഗസ്ഥന് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. മാടായിക്കോണം സ്വദേശി കാക്കനാട്ട് വീട്ടില്‍ ഉണ്ണികൃഷ്ണനാണ് നിക്ഷേപത്തില്‍നിന്ന് തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് കുടുംബത്തോടൊപ്പം ബാങ്കിന് മുന്നില്‍ പ്രതിഷേധസമരം നടത്തിയത്.
ഇന്ത്യന്‍ എയര്‍ഫോഴ്സ് ഡിഫന്‍സില്‍നിന്ന് വിരമിച്ച ഉണ്ണികൃഷ്ണന്, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള സമ്പാദ്യമാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. 30 ലക്ഷം രൂപയാണ് ബാങ്കില്‍ ഉണ്ണികൃഷ്ണന്റെ നിക്ഷേപം. ഇതില്‍നിന്ന് മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജ്മെന്റിന് കത്തുനല്‍കിയിട്ട് മൂന്നുമാസം പിന്നിട്ടിട്ടും തുക ലഭിച്ചില്ലെന്ന് ഉണ്ണികൃഷ്ണന് പറയുന്നു.
മൂന്നുമാസത്തിനിടെ ആകെ ലഭിച്ചത് 10,000 രൂപ മാത്രം. മെഡിക്കല്‍ വിദ്യാര്‍ഥിയായ മകള്‍ ആദിത്യയുടെ പഠനച്ചെലവുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പണം ആവശ്യമായ ഘട്ടത്തിലാണ് നിക്ഷേപത്തുക ലഭിക്കാതെ കുടുംബം പ്രതിസന്ധിയിലായത്.
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണവകുപ്പിനും എംഎല്‍എയ്ക്കും എആര്‍ ഓഫീസിലും പരാതികള്‍ നല്‍കിയെങ്കിലും കാര്യമായ പിന്തുണയോ, പരിഹാരമോ ലഭിച്ചില്ലെന്നാണ് ഉണ്ണികൃഷ്ണന്റെ പരാതി. ഒടുവില്‍ പ്രതിഷേധവുമായി ബാങ്കിന്റെ പടിക്കല്‍ എത്തുകയായിരുന്നു. ഭാര്യ ഷീബയും മകള്‍ ആദിത്യയുമുള്പ്പടെയുള്ള കുടുംബാംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ജീവിതകാലം മുഴുവന്‍ കരുതിവച്ച സമ്പാദ്യം ഉപയോഗിക്കാനാകാത്ത അവസ്ഥയാണെന്നും ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെട്ട് നിക്ഷേപത്തുക തിരികെനല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
