ദിസ്പൂർ: അസമിലെ ധേമാജി ജില്ലയിൽ ഭാര്യയെയും മൂന്ന് മക്കളെയും അധ്യാപകൻ വെട്ടിക്കൊലപ്പെടുത്തി. ഗംചുക് പ്രൈമറി സ്കൂളിലെ അധ്യാപകനായ ഫിറോസ് അലിയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്.
ഭാര്യ ചിനുവാര ബീഗം (33), മക്കളായ നെയ്ന അക്തർ (13), സഖിൽ അലി (8), റിജിക (5) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബാംഗങ്ങളെ ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ഫിറോസ് അലിയെ പിടികൂടി പോസ്റ്റിൽ കെട്ടിയിട്ടു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിമാസം 10,000 രൂപ ശമ്പളം ലഭിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്.
