തലശേരി: മൊബൈൽ ഫോൺ അച്ഛൻ വാങ്ങിച്ചു വച്ചതിനെതുടർന്ന് വീടുവിട്ടു പോയ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയ്ക്കായി പൊലിസ് കാശിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇനി പളനി കേന്ദ്രീകരിച്ച് തെരച്ചിൽ നടത്താനാണ് തീരുമാനം. കാശിയിലെത്തി അന്വേഷണ സംഘം നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുകയും കടകളിലും ബസ് സ്റ്റാൻഡുകളിലും കുട്ടിയുടെ ചിത്രം പതിക്കുകയും ചെയ്തിരുന്നു.
ബംഗളൂരു, പാലക്കാട്, കൊച്ചി, പളനി, മൂകാംബിക , മുരുടേശ്വർ, എന്നിവിടങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയ ശേഷമാണ് പൊലിസ് കാശിയിലെത്തി തെരച്ചിൽ നടത്തിയത്.
ശിവസൂര്യയെ കാണാതായതിനു പിന്നാലെ പഠന മേശയിൽനിന്ന് ഇനി കാശിയിൽ ജീവിച്ചു തീർക്കുമെന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കാശിയിലെത്തിയ പൊലിസ് ഒരാഴ്ച അവിടെ തങ്ങി തെരച്ചിൽ നടത്തുകയായിരുന്നു.
തലശേരി എഎസ്പി ഡോ. നന്ദഗോപന്റെ നിർദേശപ്രകാരം കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി വരുന്നത്.
