കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി.
മലപ്പുറം പൊന്നാനി സ്വദേശിയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. റാസൽഖൈമയിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളും മൂന്ന് മക്കളും അടങ്ങുന്ന സംഘം കരിപ്പൂരിൽ എത്തിച്ചേർന്നത്.
യാത്രക്കാരൻ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം കണ്ടെത്തിയത്.
