തെരഞ്ഞെടുപ്പും സിനിമയും

cenemaവി. ശ്രീകാന്ത്       

ചുവരുകളില്‍ രാഷ്ട്രീയ കക്ഷികളുടെ നിറങ്ങള്‍ വിരിയാന്‍ ഇനി ഏറെനാള്‍ കാക്കേണ്ടിവരില്ല. കൊടുമ്പിരി കൊള്ളുന്ന ചര്‍ച്ചകള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനവും ഉണ്ടാകും. പിന്നെ ചിരിമുഖങ്ങള്‍  ജനസമക്ഷത്തിലേക്ക് ഇറങ്ങിത്തുടങ്ങും വാഗ്ദാനങ്ങള്‍ നല്കി വോട്ടുനേടാന്‍. ഈ ചിരിമുഖങ്ങളെ കാത്തിരിക്കുന്നവരുടെ ഉള്ളില്‍ വെള്ളിത്തിരയില്‍ രാഷ്ട്രീയ നേതാക്കളായി തിളങ്ങിയ പല നടന്മാരുടെയും മുഖങ്ങള്‍ തെളിയുന്നുണ്ടാവാം. പലകുറി നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇവരുടെ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ഒരു യാത്ര നടത്താം. ഇപ്പോഴത്തെ രാഷ്ട്രീയ കക്ഷികളുടെ യാത്ര പോലെ അല്ല ശക്തമായ തിരക്കഥകളുടെ പിന്‍ബലത്തില്‍ പ്രേക്ഷക മനസുകളില്‍ ഇന്നും തങ്ങി നില്ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളെ കൂട്ടിയിണക്കിയുള്ള ഒരു യാത്ര.

മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമെല്ലാം വെള്ളിത്തിരയില്‍ ഇലക്ഷനെ അഭിമുഖീകരിച്ചപ്പോള്‍ ജനം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സാധാരണക്കാരനില്‍ സാധാരണക്കാരനായി ജനവിധി തേടാനായിരുന്നില്ല, 1987-ല്‍ മോഹന്‍ലാല്‍ മഹേന്ദ്രവര്‍മ്മയായി ഭൂമിയിലെ രാജാക്കന്മാര്‍ എന്ന സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.രാജഭരണം നഷ്ടപ്പെട്ട  രാജകുടുംബത്തിലെ അവസാനത്തെ കണ്ണിക്ക് അധികാര കേന്ദ്രത്തിലെത്താനുള്ള ഒരേ ഒരു മാര്‍ഗം രാഷ്ട്രീയമാണെന്ന തിരിച്ചറിവാണ് മഹേന്ദ്രവര്‍മ്മയെ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നത്. യുവത്വം തുളുമ്പുന്ന മുഖവുമായി പ്രചാരണരംഗത്തേക്ക് ഇറങ്ങി കുതന്ത്രങ്ങള്‍ മെനഞ്ഞ് ജയംവരിക്കുന്ന നേതാവായി മോഹന്‍ലാല്‍ സിനിമയില്‍ നിറഞ്ഞു നിന്നു. പ്രചരണത്തിന് ഇറങ്ങുമ്പോള്‍ ആരോമല്‍ ഉണ്ണിയായി വേഷമിട്ട ജഗതിയുമൊത്തുള്ള കോമ്പിനേഷന്‍ സീനുകള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ്. അധികാര സ്ഥാനത്തെത്തുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ച് 87ല്‍ തന്നെ മോഹന്‍ലാല്‍ ജനങ്ങള്‍ക്ക് കാട്ടികൊടുത്തു.

ബാലചന്ദ്രമേനോന്റെ ശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ മമ്മൂട്ടി രാഷ്ട്രീയ നേതാവായി വേഷമിട്ട ചിത്രമായിരുന്നു നയം വ്യക്തമാക്കുന്നു. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ ബുദ്ധിമുട്ടുകളെന്തൊക്കെയാണെന്ന് കാട്ടി കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.

വി.സുകുമാരനെന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി വേഷമിട്ട മമ്മൂട്ടിയുടെ തീപ്പൊരി പ്രസംഗവും പാര്‍ട്ടിക്കായി നടത്തുന്ന സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം ജനത്തെ ആകര്‍ഷിച്ചു. ബോക്‌സ് ഓഫീസില്‍ ചിത്രം ഹിറ്റ്‌ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. 1991ല്‍ പുറത്തിറങ്ങിയ ചിത്രം അന്നത്തെ യുവരാഷ്ട്രീയ നേതാക്കളെ വരെ ആകര്‍ഷിക്കുകയും ചെയ്തു.

ഒരു സാധാരണക്കാരന്റെ എല്ലാ മാനറിസങ്ങളും മമ്മൂട്ടിയുടെ കൈയില്‍ ഭദ്രമായിരുന്നു മാത്രമല്ല ശാന്തികൃഷ്ണയും മമ്മൂട്ടിയും തമ്മിലുള്ള കെമിസ്ട്രിയും ചിത്രത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി. അധികാരം കിട്ടുന്നതിന് മുമ്പും ശേഷവുമായി സുകുമാരന്റെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് നയം വ്യക്തമാക്കുന്നുവെന്ന സിനിമ പറഞ്ഞുവെച്ചത്. സുകുമാരന്‍ എന്ന കഥാപാത്രത്തിന് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഛായ തോന്നിയിരുന്നതായും പലരും പറഞ്ഞുകേട്ടിട്ടുണ്ട്.  ചിത്രം ഇറങ്ങിയ ശേഷം രാഷ്ട്രീയത്തിന് ഇങ്ങനെയും ഒരു വശമുണ്ടെന്ന് ജനം മനസിലാക്കി.

അതേവര്‍ഷം തന്നെ ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം കേരളത്തില്‍ ഇന്നും നിലനിന്നു പോകുന്ന ഇടതു-വലതു രാഷ്ട്രീയ കക്ഷികളെ കണക്കിന് പരിഹസിച്ചിട്ടുണ്ട്.
ജയറാമും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയിലെ മിക്ക ഡയലോഗുകളും ഇന്നും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. രാഷ്ട്രീയത്തിലിറങ്ങി വീടിനെ മറക്കുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്.

പ്രഭാകരന്‍ കോട്ടപ്പള്ളിയായി ശ്രീനിവാസനും അനിയന്‍ പ്രകാശന്‍ കോട്ടപ്പള്ളിയായി ജയറാമും ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ചു. രാഷ്ട്രീയം ഉപജീവനത്തിനുള്ള മാര്‍ഗമല്ലെന്ന തിരിച്ചറിവോടെയാണ് സിനിമ അവസാനിക്കുന്നത്.

താരപരിവേഷം ഒന്നുമില്ലാതെ മികച്ച തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവില്‍ ജഗദീഷെന്ന നടനെ രാഷ്ട്രീയ നേതാവായ നായകനാക്കി ഉയര്‍ത്തികൊണ്ടുവന്ന ചിത്രമായിരുന്നു ഷാജി കൈലാസിന്റെ സ്ഥലത്തെ പ്രധാന പയ്യന്‍സ്. നിഷ്കളങ്കതയും ചുറുചുറുക്കും സമാസമം ചേര്‍ത്ത് ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരനായി ജഗദീഷ് നിഷ്പ്രയാസം മാറുന്നതാണ് സിനിമയില്‍ കണ്ടത്. 1993-ല്‍ പുറത്തിറങ്ങിയ ചിത്രം ജനസമ്മതിയാണ് രാഷ്ട്രീയ നേതാവാകാനുള്ള തുറുപ്പുചീട്ടെന്നാണ് പറഞ്ഞുവെച്ചത്. പാവപ്പെട്ടവനെ മന്ത്രിപദത്തിലെത്തിച്ച്  ഒരു കളിപ്പാവായാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കുബുദ്ധിയെ ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രം ചിത്രത്തില്‍ തുടച്ചുനീക്കുന്നു. ഒരു തികഞ്ഞ രാഷ്ട്രീയ നേതാവിന്റെ എല്ലാ ചലനങ്ങളും  ചിത്രത്തില്‍ ജഗദീഷ് അഭിനയിച്ചു ഫലിപ്പിച്ചു.  വരുന്ന തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിക്കുമെന്ന് പറയപ്പെടുന്ന ജഗദീഷിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു കെ.ജി. ഗോപാലകൃഷ്ണന്‍.

പോലീസ് വേഷങ്ങളില്‍ തിളങ്ങി നിന്ന സുരേഷ് ഗോപിക്ക് ഒരു രാഷ്ട്രീയ നേതാവിന്റെ വേഷം നല്കിയത് കെ. മധു എന്ന സംവിധായകനാണ്. 1997-ല്‍ പുറത്തിറങ്ങിയ ജനാധിപത്യത്തില്‍ ആദ്യം പോലീസുകാരനായും പിന്നീട് രാഷ്ട്രീയക്കാരനായും മികച്ച പ്രകടനമാണ് സുരേഷ് ഗോപി നടത്തിയത്. കേസ് തെളിയിക്കാന്‍ ഒരു പോലീസുകാരന് ഉണ്ടാകുന്ന ബുദ്ധിമുട്ടും പ്രശ്‌നങ്ങളും വളരെ തന്മയത്വത്തോടെ അഭിനയിച്ച സുരേഷ് ഗോപി തന്റെ ചിന്തകള്‍ രാഷ്ട്രീയ തലത്തിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന ഭാവമാറ്റങ്ങളും വളരെ കൃത്യതയോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങുമെന്ന് പറയപ്പെടുന്ന സുരേഷ് ഗോപിയുടെ ജനാധിപത്യത്തിലെ ആര്‍.ഡി. നയനാര്‍ എന്ന മുഖ്യമന്ത്രി കഥാപാത്രം ഇന്നും ജനങ്ങളുടെ മനസില്‍ തങ്ങി നില്‍ക്കുന്നു.

2006-ല്‍ പുറത്തിറങ്ങിയ ജോഷിയുടെ ലയണ്‍ എന്ന ചിത്ത്രതില്‍ അച്ഛനും മകനും തമ്മിലുള്ള രാഷ്ട്രീയ ചിന്താഗതികളുടെ ഏറ്റക്കുറച്ചിലുകള്‍ കാട്ടിത്തന്നപ്പോള്‍ അച്ഛനായി കലാശാല ബാബുവും യുവനേതാവായി മകന്റെ വേഷത്തില്‍ ദിലീപുമാണ് വെള്ളിത്തിരയിലെത്തിയത്. അധികാരം ഒരു ലഹരിയായ രാഷ്ട്രീയ നേതാക്കളെ ബാലഗംഗാധരനിലൂടെ കലാശാല ബാബുവും ബി.കൃഷ്ണകുമാര്‍(ഉണ്ണി) എന്ന കഥാപാത്രത്തിലൂടെ അച്ഛന്റെ തെറ്റായ നയത്തെ തിരുത്തുന്ന മകനായി ദിലീപും ചിത്രത്തില്‍ നിറഞ്ഞു നിന്നു. എംഎല്‍എ ആയ ശേഷം മന്ത്രി പദത്തിന് വേണ്ടിയുള്ള വടംവലിയുമെല്ലാം ബിഗ് സക്രീനില്‍ നിഴലിച്ചപ്പോള്‍ ഇന്നത്തെ രാഷ്ട്രീയത്തിന്റെ നേര്‍ കാഴ്ചയായി മാറുകയായിരുന്നു ചിത്രം.

2014-ല്‍ വെള്ളിമൂങ്ങയിലെ മാമച്ചനായി വന്ന് ഇന്നത്തെ രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളെ കാട്ടി തന്നത് ബിജുമേനോനായിരുന്നു. സമകാലീന രാഷ്ട്രീയത്തിലെ വളരുകയും പിളരുകയും ചെയ്യുന്ന പാര്‍ട്ടികളേയും നേതാക്കന്മാരേയും എല്ലാം ജനം മാമച്ചന്മാരായി കണ്ടു തുടങ്ങിയത് ഈ ചിത്രത്തിന്റെ സ്വാഭാവികത കൊണ്ടാണ്.

കുറച്ചു കഷ്ടപ്പാടും കൂടുതല്‍ കുതന്ത്രവും ഉണ്ടെങ്കില്‍ ഇന്നൊരു ദേശീയ നേതാവ് വരെ ആകാമെന്നു മാമച്ചനിലൂടെ ബിജുമേനോന്‍ കാട്ടി തന്നു. രാഷ്ട്രീയ നേതാവിന്റെ ശരീര ഭാഷ, നടത്തം, വസ്ത്രധാരണം, തെരഞ്ഞെടുപ്പിലെ ചതുരംഗ കളികളുമെല്ലാം ബിജുമേനോന്‍ തന്റെ അഭിനയ മികവിലൂടെ ജനപക്ഷത്തെത്തിച്ചപ്പോള്‍  ജനം ഉള്ളു തുറന്ന് ചിരിച്ചു. നല്ല സിനിമകളെ എന്നും സ്വീകരിക്കാറുള്ള മലയാളികള്‍ മാമച്ചന്‍ എന്ന രാഷ്ട്രീയ നേതാവിനെ രാഷ്ട്രീയം മറന്ന് സ്വീകരിച്ചു.

വീണ്ടും ഒരു തെരഞ്ഞെടുപ്പ് മാമാങ്കത്തിന് കേരളത്തില്‍ കളം ഒരുങ്ങിയിരിക്കേ. പുത്തന്‍ പ്രചരണ തന്ത്രങ്ങളും കണ്‍ക്കെട്ടു വിദ്യകളുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാന്‍ രാഷ്ട്രീയ കക്ഷികള്‍ കച്ചകെട്ടി നില്ക്കുകയാണ്. ഓര്‍ക്കുക നിങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ നാളെകളില്‍  ചിരിയും  ചിന്തകളും ഉണര്‍ത്തുന്ന തിരക്കഥകളായേക്കാം.

Related posts