ലോട്ടറിയടിച്ചു, ബംഗാള്‍ സ്വദേശി മൊഫിജില്‍ റഹ്മാന്‍ ഷേഖ് രണ്ടു ദിവസം കഴിഞ്ഞത് പോലീസ് സ്റ്റേഷനില്‍; ലോട്ടറിയടിച്ചത് കേരളത്തിലെത്തിയതിന്റെ മൂന്നാം ദിവസം

LOTTERYകോഴിക്കോട്: ബംഗാള്‍ സ്വദേശി മൊഫിജില്‍ റഹ്മാന്‍ ഷേഖ് രണ്ടു ദിവസം കഴിഞ്ഞത് പോലീസ് സ്റ്റേഷനില്‍. കട്ടിട്ടോ പിടിച്ചുപറച്ചിട്ടോ അല്ല, കോടിശ്വരനായതിന്റെ  ആധിയിലായിരുന്നു ഈ 22കാരന്റെ  പോലീസ് സ്റ്റേഷന്‍ വാസം.   കാരുണ്യ ലോട്ടറിയുടെ  ഒന്നാം സമ്മാനമായ  ഒരുകോടി രൂപയാണ് കെഎല്‍ 215092 എന്ന നമ്പറിന്റെ രൂപത്തില്‍  ഭാഗ്യമായ് മൊഫിജിലിനെ തേടിയെത്തിയത്. കെട്ടിട നിര്‍മാണ ജോലിക്കായി കേരളത്തിലെത്തിയതിന്റെ  മൂന്നാം ദിവസമാണു  ഭാഗ്യദേവത കടാക്ഷിച്ചത്. വെള്ളിമാടുകുന്നിലെ വികലാംഗനായ ലോട്ടറിവില്‍പനക്കാരനില്‍ നിന്നാണ് മൊഫിജില്‍ ഭാഗ്യപരീക്ഷണം നടത്തിയത്.

കേരളത്തില്‍ വന്ന് ആദ്യമായി എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിന്റെ ത്രില്ലിലാണിപ്പോള്‍ മൊഫിജില്‍. പത്രത്തിലൂടെയാണ്  ലോട്ടറി അടിച്ചവിവരം അറിഞ്ഞത്. മലയാളം വായിക്കാന്‍ അറിയില്ലെങ്കിലും അക്കങ്ങള്‍ മനസിലായ മൊഫിജില്‍ കൂട്ടുകാരോട് കാര്യം അവതരിപ്പിച്ചു.  പാറോപ്പടിയിലെ അടച്ചുറപ്പില്ലാത്ത മുറിയില്‍ കോടിയുടെ  ടിക്കറ്റുമായി താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലായതോടെ നേരെ അടുത്ത പോലീസ് സ്റ്റേഷനിലേക്കു വച്ചുപിടിച്ചു. ഭാഷ ബംഗാളിയായതിനാല്‍ എസ്‌ഐ യു.കെ.ഷാജഹാന് ആദ്യം കാര്യം പിടികിട്ടിയില്ല. ടിക്കറ്റും, പത്രത്തിലെ ലോട്ടറി ഫലവും കാണിച്ചു കാര്യങ്ങള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

ആറ്, ഏഴ് തീയതികള്‍ ബാങ്ക് അവധി ആയതിനാല്‍, ബാങ്ക് തുറക്കുംവരെ, സ്റ്റേഷനില്‍ അഭയം നല്കണമെന്ന മൊഫിജിലിന്റെ ആഭ്യര്‍ഥന എസ്‌ഐ ചെവിക്കൊണ്ടു. അങ്ങനെ ശനിയാഴ്ച വൈകുന്നേരം മുതല്‍ ഇന്നലെ രാവിലെ വരെ ഭാഗ്യസ്വപ്‌നങ്ങള്‍ നെയ്ത് അയാള്‍ സ്റ്റേഷനില്‍ കഴിഞ്ഞു. രണ്ടു ദിവസം പോലീസും വിവരം രഹസ്യമാക്കി വച്ചു. ഇന്നലെ രാവിലെ എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് എസ്ബിഐ ശാഖയില്‍  ടിക്കറ്റ് സമര്‍പ്പിച്ചശേഷമാണ് മൊഫിജില്‍ റൂമിലേക്കു തിരിച്ചുപോയത്. അടിച്ച ഭാഗ്യവുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് മൊഫിജില്‍.

നാട്ടിലെത്തിയതിനുശേഷം വീടുവയ്ക്കാനും ബിസിനസ് നടത്താനുമൊക്കെയാണ് ഈ കോടീശ്വരന്റെ പദ്ധതി. പഞ്ചിമബംഗാള്‍ ബര്‍ദാന്‍ സ്വദേശി അശോക് ഷേഖിന്റെയും മംതാജ്‌ന്റെയും മകനാണ് മൊഫിജില്‍. ഭാര്യ റഫീജ ബീബിയും 10 മാസം പ്രായമുള്ള മകള്‍ മുസമയും അടങ്ങുന്നതാണ് മൊഫിജില്‍ കുടുംബം. മകള്‍ മുസമയിലൂടെ ഭാഗ്യം കൈവന്നതായും, ഇനിയുള്ള കാലം അവള്‍ക്കും ഭാര്യയ്ക്കുമൊപ്പം നാട്ടില്‍തന്നെ കഴിയുമെന്നും പരിഭാഷകന്‍ മുഖേന മൊഫിജില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.     ചേവായൂര്‍ പോലീസിനു മനം നിറയെ നന്ദി പറഞ്ഞാണ് കൂട്ടുകാര്‍ക്കൊപ്പം  മുറിയിലേക്കു മടങ്ങിയത്. ബംഗാള്‍ പോലീസ് ആയിരുന്നെങ്കില്‍ ലോട്ടറി തട്ടിയെടുത്തശേഷം തന്നെ തട്ടിക്കളഞ്ഞേനെയെന്നും കേരളാ പോലീസിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മൊഫിജില്‍ തൊഴുകൈകളോടെ പറഞ്ഞു.

Related posts