കൊറ്റനാട് മലയില്‍നിന്നു വ്യാപകമായി മണ്ണെടുപ്പ്

ALP-nikathalകോഴഞ്ചേരി: വല്ലന കൊറ്റനാട് മല ഇടിച്ച് മണ്ണു കടത്തുന്നതിനെതിരെ സമരം ശക്തമാകുന്നു. റെയില്‍വേയുടെ ആവശ്യത്തിനെന്ന പേരില്‍ എടുക്കുന്ന മണ്ണ് പലയിടത്തും അനധികൃതമായി നികത്തലിനുപയോഗിക്കുന്നതായി ആരോപണമുണ്ട്. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ മണ്ണെടുപ്പിനെതിരെ സമരം നടത്തുന്നുണ്ടെങ്കിലും ദിവസവും അഞ്ച് ലോഡിലധികം മണ്ണ് കടത്തുന്നതായി പറയുന്നു. റവന്യു, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. റവന്യു അധികൃതരും പോലീസും പഞ്ചായത്തും ഇവര്‍ക്ക് അനുകൂലമായ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്.

കൊറ്റനാട് മല വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ് ഈ മലയില്‍ നിന്നും പത്ത് കൈത്തോടുകള്‍ ഒഴുകി പ്രദേശത്തെ ജല വിതരണത്തിന് സഹായകമാകുന്നുണ്ടായിരുന്നു. ഇവയില്‍എട്ടെണ്ണം പടിഞ്ഞാറോട്ടും രണ്ടെണ്ണം കിഴക്കോട്ടുമാണ് ഒഴുകികൊണ്ടിരുന്നത്. മണ്ണെടുപ്പ് തുടങ്ങിയതിന് ശേഷം ഈ തോടുകളിലെ നീരൊഴുക്ക് നിലച്ച് സമീപത്തുളള കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാവാതാകുകയും ചെയ്തിട്ടുണ്ട്. തന്നെയുമല്ല നാല്‍്ക്കാലിക്കല്‍ പാലത്തിന് സമീപമുള്ള തോടുകള്‍ക്കും സമീപത്തെ റോഡുകള്‍ക്കും മലയിടിച്ച് നിരത്തുന്നതു മൂലം കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നുണ്ട്. ചെങ്ങന്നൂര്‍, എഴിക്കാട്, പത്തനംതിട്ട റോഡിനും അനുബന്ധ റോഡുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

മണ്ണെടുപ്പിന് അനുമതി നല്‍കിയ അധികൃതര്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെകുറിച്ച് മനസിലാക്കിയിരുന്നില്ല. കുടിവെള്ളത്തിന് പ്രദേശവാസികള്‍ ഇപ്പോള്‍തന്നെ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ഈ മലകൂടി ഇടിച്ചു നിരത്തിയാല്‍ ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ണെടുപ്പ് നിരോധിക്കുന്നതുവരെ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

Related posts