ജൈവകൃഷിയുടെ നിര്‍വൃതിയില്‍ അര്‍ബുദത്തെ കീഴടക്കി ആമിന

kkd-aamenaമുക്കം: അര്‍ബുദമെന്ന മാരകരോഗം ശരീരത്തെ കാര്‍ന്നുതിന്നപ്പോഴും തളരാത്ത മനസ്സുമായി ജീവിതത്തിന്റെ പച്ചപ്പിലേക്ക് നടന്നു കയറാന്‍ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ കല്ലുവെട്ടുകുഴിയില്‍ ആമിനയെ സഹായിച്ചതും സജ്ജമാക്കിയതും മനസ്സിന്റെ ആഴങ്ങളില്‍ വാടാതെ നിന്ന പച്ചപ്പിനോടുള്ള പ്രണയമാണ്. മധ്യവയസ്സടുത്ത ഏതൊരു മലയാളിക്കും അന്യമല്ലാത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും മുതല്‍ അര്‍ബുദത്തിനുവരെയുള്ള ഏഴോളം ശസ്ത്രക്രിയകള്‍ കഴിഞ്ഞ ആമിന തന്റെ വിധിയെ കുറിച്ചോര്‍ത്തും തന്നെ കുറിച്ചോര്‍ത്തും നെടുവീര്‍പ്പിട്ട് തന്റെ രോഗാവസ്ഥയോട് സമരസപ്പെടുകയായിരുന്നില്ല.

മറിച്ച് തന്റെ വീടിനോട് ചേര്‍ന്ന ഇത്തിരി സ്ഥലത്ത് വിവിധ തരം പച്ചക്കറികളും ഔഷധച്ചെടികളും നട്ടുവളര്‍ത്തി അവയെ നനച്ചും പരിപാലിച്ചും അവതരുന്ന നൂറുമേനി വിളവുകണ്ട് അഹ്ലാദിച്ചും തന്റെ ശരീരത്തിന്റെ വേദനയും മാനസിക സമ്മര്‍ദവും മറന്ന്  ഊര്‍ജ്വസ്വലയാകുകയാണ്. ചേന്ദമംഗല്ലൂര്‍ യുപി സ്കൂളില്‍നിന്ന് ഉര്‍ദു അധ്യാപകനായി വിരമിച്ച സി.ടി. അബ്ദുല്‍ ലത്തീഫിന്റെ ഭാര്യയായ ആമിന 25 സെന്റ് പുരയിടത്തിലെ അടുക്കളത്തോട്ടത്തില്‍ വിളയിച്ചെടുക്കുന്നത് തക്കാളി, വെണ്ട, ചുരങ്ങ, പാവക്ക ,കോവക്ക, പടവലം, മത്തന്‍, കക്കിരി തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ്.

ആറോളം ഇനങ്ങളിലുള്ള വഴുതന, വിവിധ തരം പച്ചമുളക്, ചീരകള്‍ എന്നിവയുമാണ്. തീര്‍ത്തും ജൈവരീതിയിലാണ് കൃഷി. വീട്ടിലെ ബയോഗ്യാസിലെ സ്ലറി വളമായി ഉപയോഗിക്കുന്നു. ചെറുപ്പം മുതല്‍ തന്റെ വീട്ടില്‍ കണ്ടുവന്ന മാതാപിതാക്കളുടെ കൃഷി തന്നെയാണ് പ്രചോദനം. ഭര്‍ത്താവിന്റേയും സഹായത്തിനായി കൂടെയുളള സിന്ധുവിന്റെയും നിര്‍ലോഭമായ പിന്തുണ ആമിനയ്ക്കുണ്ട്.

മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിഷമയമായ പച്ചക്കറികള്‍ ഭക്ഷിക്കുന്നതില്‍നിന്നും രക്ഷപ്പെടാം എന്നതു മാത്രമല്ല ആമിന ഈ കൃഷി കൊണ്ട് ലക്ഷ്യമിടുന്നത്. വിളഞ്ഞുനില്‍ക്കുന്ന ഈ പച്ചക്കറി ചെടികള്‍ തന്റെ മനസിന് നല്‍കുന്ന സന്തോഷത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നില്ല എന്ന തിരിച്ചറിവുകൂടിയാണ്.

Related posts