എല്ലാത്തിനും കാരണം സംശയരോഗം! വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍; ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Crimeപാറശാല: കടയ്ക്കലില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവ് പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.  കടയ്ക്കല്‍ ചിതറ തന്തുവിള ഉത്രാ ഭവനില്‍ ഉത്തര (25)യാണ് മരിച്ചത്. ഭര്‍ത്താവ് പാറശാല മുറിയതോട്ടം മുട്ടത്തുവിളാകം തെക്കേപുത്തന്‍വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ കണ്ണന്‍ (35) ആണ് സംഭവത്തെ തുടര്‍ന്ന് പാറശാലയില്‍ കീഴടങ്ങിയത്.

ഇന്നലെ വൈകുന്നേരം ആറോടെയാണ് കൊലപ്പെടുത്തിയത്. ഇന്നുപുലര്‍ച്ചെ അഞ്ചോടെയാണ് ഇയാള്‍ കീഴടങ്ങിയത്.കടയ്ക്കല്‍ സ്വദേശിനിയായ ഉത്തരയെ വിവാഹം കഴിച്ച് കടയ്ക്കലില്‍ താമസിച്ചുവരികയായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭാര്യയുടെ സ്വഭാവത്തില്‍ സംശയമുണ്ടായിരുന്ന കണ്ണന്‍, ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവത്രെ. ഒരുവര്‍ഷം മുമ്പ് ഇയാള്‍ വീട്ടില്‍നിന്നും എടുത്തുകൊണ്ടുവന്ന വസ്തുക്കള്‍ തിരിയെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര പാറശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെ വൈകുന്നേരം ആറോടെ ഉത്തരയുമായി വഴക്കുണ്ടാക്കിയ കണ്ണന്‍, ഭാര്യയെ മര്‍ദിച്ച് അവശയാക്കിയശേഷം കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിനുശേഷം മക്കളായ ഗൗരീകൃഷ്ണ (അഞ്ച്), ഗായത്രി കൃഷ്ണ (ഒന്നര) എന്നിവരെ ഇരുചക്രവാഹനത്തില്‍ തന്റെ കുടുംബവീടായ പാറശാലയില്‍ എത്തിച്ചശേഷം പുലര്‍ച്ചെ അഞ്ചോടെ പാറശാല സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കണ്ണനെ കടയ്ക്കല്‍ പോലീസിന് കൈമാറി.

Related posts