പാലക്കാട്: മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമം. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചതായി സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ തന്റെ തീരുമാനം ഇതുവരെ പറഞ്ഞില്ലെന്ന് സുരേഷ് ഈ വാർത്തയോട് പ്രതീകരിച്ചു.
ഇടതുകോട്ടയായ മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി.
ഇതിനെതിരേ നാലുതവണ അപ്പീൽ നൽകിയിട്ടും തനിക്ക് ഇതുവരെ മറുപടി കിട്ടിയില്ലെന്നും, തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞു. എന്നാലും ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ. സുരേഷ് കൂട്ടിചേർത്തു.
നേരത്തെ 1996 ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്റെ പഴ്സണൽ അസിസ്റ്റന്റുമായിരുന്നു എ. സുരേഷ്. പിന്നീട് മലന്പുഴയിൽ മത്സരിക്കാനെത്തിയ വി.എസിന്റെ സന്തത സഹചാരിയായി മാറി. 2001 മുതൽ 2016വരെ നാലുതവണ വി.എസ്. മലമ്പുഴയിൽ നിന്ന് വിജയിച്ചു. കഴിഞ്ഞതവണ എ. പ്രഭാകരനായിരുന്നു സ്ഥാനാർത്ഥി. 25,000ലധികം വോട്ടുകൾക്കായിരുന്നു വിജയം.
