ഞങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ട്, മാതാപിതാക്കളെ അവര്‍ ഉപദ്രവിച്ചേക്കാം, ഞങ്ങള്‍ സംസാരിച്ചാല്‍ അവര്‍ ഞങ്ങളുടെ വീടുകള്‍ക്ക് ചിലപ്പോള്‍ തീയിട്ടേക്കാം, സംസാരിക്കാന്‍ പോലും പലര്‍ക്കും ഭയം, സിനിമക്കാര്‍ക്കെതിരേ വെളിപ്പെടുത്തലുമായി പാര്‍വതി

സിനിമരംഗത്തെ അതിക്രമങ്ങള്‍ക്കെതിരേ പോരാടുന്നവരുടെ നേതൃസ്ഥാനത്താണ് നടി പാര്‍വതിയുടെ സ്ഥാനം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ മാറ്റമില്ലാത്ത നിലപാടുമായി പാര്‍വതി മുന്‍നിരയില്‍ തന്നെയുണ്ട്. കൂടെയുണ്ടായിരുന്ന പലരും അവസരങ്ങള്‍ കുറയുമെന്ന പേടിയില്‍ നിശബ്ദരായപ്പോള്‍ എല്ലാം ത്യജിച്ച് അമ്മയ്‌ക്കെതിരേ പടനയിക്കുകയാണ് നടി.

ഇപ്പോള്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തങ്ങളുടെ ജീവനുനേരെ ഭീഷണിയുണ്ടെന്ന് പറയുകയാണ് പാര്‍വതി. ഞങ്ങളുടെ പേരിനൊപ്പം ഡബ്ല്യൂസിസി കൂടെ വന്ന നിമിഷം തൊട്ട് ഇവിടെ ഞങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ പോലും മറ്റുള്ളവര്‍ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ട്. ഞങ്ങളുടെ മാതാപിതാക്കളുടെ ജീവനില്‍ പേടിയുണ്ട്. ഞങ്ങള്‍ സംസാരിച്ചാല്‍ അവര്‍ ഞങ്ങളുടെ വീടുകള്‍ക്ക് ചിലപ്പോള്‍ തീയിട്ടേക്കാമെന്നും പാര്‍വതി പറയുന്നു.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായതോടെ തങ്ങള്‍ക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞു. തനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരം മാത്രമാണ് സിനിമയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും പാര്‍വ്വതി വ്യക്തമാക്കി. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ തന്റെ സിനിമകളെല്ലാം തന്നെ മാസങ്ങളോളം തിയേറ്ററുകളില്‍ ഓടിയിട്ടുണ്ട്, എല്ലാം സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ തനിക്കിപ്പോള്‍ ഒരേയൊരു അവസരമാണ് ഉള്ളത്. എംബിഎ ചെയ്താല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ തന്റെ അമ്മ പറയുന്നതെന്നും പാര്‍വ്വതി പറയുന്നു.

Related posts