തൃശൂർ: കുടുംബങ്ങളും സഭയും നേരിടുന്ന പ്രശ്നങ്ങൾക്കു കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഉത്തരം നൽകേണ്ടതെന്നു അതിരൂപത മെത്രാപ്പോ ലീത്ത മാർ ആൻഡ്രൂസ് താഴത്ത്. അതിജീവനത്തിന്റെ പാതയിലൂടെയാണു ക്രൈസ്തവസമൂഹം കടന്നുപോകുന്നത്. ഒറ്റക്കെട്ടായി സഭയെ സംരക്ഷിക്കേണ്ട സമയമാണിത്. ലോകത്തു ശാന്തിയും സമാധാനവും കൈവരിക്കാൻ കുടുംബകൂട്ടായ്മകൾ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
അതിരൂപത കുടുംബകൂട്ടായ്മ 16 ഫൊറോനകളിൽ സംഘടിപ്പിക്കുന്ന ‘സമുദായജ്വാല 2കെ26’ കണ്വൻഷനുകളുടെ അതിരൂപതാതല ഉദ്ഘാടനം തൃശൂർ ബസിലിക്ക പാരിഷ് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായശക്തീകരണം, കുടുംബകൂട്ടായ്മ സജീവമാക്കൽ എന്നിവ ലക്ഷ്യംവച്ച് ബസിലിക്ക, പാലയൂർ, പുത്തൂർ ഫൊറോനകളിലാണ് ഇന്നലെ കണ്വൻഷൻ നടത്തിയത്.
ബസിലിക്ക വികാരി ഫാ. തോമസ് കാക്കശേരി, ഫാ. രാജു അക്കര, അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, ജനറൽ കണ്‍വീനർ പ്രഫ. ജോർജ് അലക്സ്, ബസിലിക്ക കണ്‍വീനർ അഡ്വ. ജോസഫ് മേനാച്ചേരി എന്നിവർ പ്രസംഗിച്ചു.
സഭയും സമുദായവും നേരിടുന്ന സമകാലീനപ്രശ്നങ്ങളും അവഗണനയും സമ്മേളനത്തിൽ ചർച്ച ചെയ്തു. സീറോമലബാർ സഭ 2026 സമുദായ ശക്തീകരണവർഷമായാണ് ആചരിക്കുന്നത്. സമുദായഅംഗങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണു കണ്‍വൻഷന്റെ ലക്ഷ്യം.
എട്ടിന് ഞായറാഴ്ച ലൂർദ്, വേലൂർ, പഴുവിൽ, ഒല്ലൂർ, പുതുക്കാട് കണ്ടശാംകടവ് ഫൊറോനകളിലും 15ന് ചേലക്കര, പറപ്പൂർ, കൊട്ടേക്കാട്, എരുമപ്പെട്ടി, വടക്കാഞ്ചേരി, മറ്റം ഫൊറോനകളിലും കണ്വൻഷൻ നടത്തും. 3300 കുടുംബകൂട്ടായ്മ യൂണിറ്റുകളിൽനിന്ന് 25,000 ഭാരവാഹികൾ പങ്കെടുക്കുമെന്ന് അതിരൂപത കുടുംബകൂട്ടായ്മ കണ്‍വീനർ പ്രഫ. ജോർജ് അലക്സ്, ജനറൽ സെക്രട്ടറി എ.ഡി. ഷാജു എന്നിവർ അറിയിച്ചു.
