ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങൾ നൽകി കേന്ദ്രസർക്കാർ. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
വൈറസ് അതിവേഗം പടർന്നുപിടിക്കുന്നത് കണക്കിലെടുത്താണ് നിർദേശം. കൂടാതെ രോഗബാധ പടർന്നുപിടിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരോട് പ്രാദേശിക ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും രോഗലക്ഷണമുള്ളവരുമായുള്ള സന്പർക്കം ഒഴിവാക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
രോഗബാധയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണുയരുന്നത്. കോംഗോയിൽ മാത്രം 204 പേർ രോഗം ബാധിച്ചു മരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 867 പേരിൽ രോഗലക്ഷണങ്ങൾ കണ്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗവ്യാപനം അതിരൂക്ഷമായതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന നിലവിലെ സാഹചര്യത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കയ്ക്കു പുറത്ത് മറ്റൊരിടത്തും വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ല.രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ ഇമിഗ്രേഷൻ ക്ലിയറൻസിനുമുന്പ് വിമാനത്താവളത്തിന് ഉള്ളിൽത്തന്നെ ആരോഗ്യ അധികൃതരുമായി ബന്ധപ്പെടണമെന്ന് കഴിഞ്ഞ 21ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
’ബുന്ദിബുഗ്യോ’എന്ന വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. ഈ രോഗത്തിന് നിലവിൽ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയിട്ടില്ല. അതേസമയം, രോഗവ്യാപനം പ്രതിരോധിക്കുന്നതിന് സംരക്ഷണ കിറ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സഹായം ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷനിലേക്കു കൈമാറിയതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
- സ്വന്തം ലേഖകൻ
