ഐഎഎസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ കുടുങ്ങി തലശ്ശേരി സബ് കളക്ടര്‍ ! ആസിഫിനെതിരേയുള്ള ആരോപണം ഇങ്ങനെ…

തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരേ വ്യാജരേഖ ആരോപണം. ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആസിഫിന്റെ കുടുംബം ക്രീമിലയര്‍ പരിധിയില്‍ വരുന്നതാണെന്നും ആദായ നികുതി അടയ്ക്കുന്നതായും പറഞ്ഞിട്ടുണ്ട്.

ഐഎഎസ് നേടാന്‍ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരേ നടപടിയുണ്ടായേക്കും. 2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫിന് ക്രീമിലയറില്‍ പരിധിയില്‍ പെടാത്ത ഉദ്യോഗാര്‍ത്ഥി എന്ന നിലയിലാണ് കേരള കേഡറില്‍ ഐഎഎസ് ലഭിച്ചത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രിമിലെയറില്‍ നിന്നും ഒഴിവാക്കപ്പെടുക. 2015 ല്‍ പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം 1.8 ലക്ഷം എന്ന രേഖയാണ് ആസിഫ് ഹാജരാക്കിയത്.

ഇക്കാര്യത്തില്‍ കമയന്നൂര്‍ തഹസീല്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ആസിഫ് യുപിഎസ് സിയ്ക്ക് നല്‍കിയ ആറു ലക്ഷത്തില്‍ താഴെ വരുമാനം കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയത്. ഈ സമയത്ത് ആസിഫിന്റെ വരുമാനം 28 ലക്ഷമായിരുന്നു എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രേഖകള്‍ വ്യാജമാണെന്ന പരാതി കിട്ടിയതോടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം എറണാകുളം ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ ആസിഫിന്റെ കുടുംബം ആദായ നികുതി അടയ്ക്കുന്നവരാണെന്ന് കണ്ടെത്തി. ആസിഫിന്റെ കുടുംബം 2012 മുതല്‍ 2015 വരെ നല്‍കിയ ആദായ നികുതി വിവരങ്ങളും എസ് സുഹാസിന്റെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിലൂടെ ക്രീമിലയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യത്തിന് ആസിഫ് കെ യൂസുഫ് അര്‍ഹനല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി പേഴ്സണല്‍ മന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.

Related posts