കോട്ടയം: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നാട്ടിലെങ്ങും ഈച്ചകളുടെയും പ്രാണികളുടെയും ശല്യം വര്‍ധിച്ചതോടെ പൊതുറിമുട്ടി ജനം. നഗരങ്ങളില്‍ മാലിന്യം കുമിഞ്ഞതോടെയാണ് ഈച്ചകള്‍ പെറ്റുപെരുകിയത്. മലയോരത്തും നഗരത്തിലും ഒരുപോലെ ഈച്ചശല്യം രൂക്ഷമായിരിക്കുകയാണ്.
ഹോട്ടലുകളും ബേക്കറികളും ഈച്ചശല്യത്തില്‍ വലയുകയാണ്. വീടുകളില്‍ അടുക്കളയിലാണ് ഏറ്റവുമധികം ഈച്ചശല്യം. ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വന്നിരിക്കുന്നു. എസി കടകളില്‍ മാത്രമാണ് ഈച്ചശല്യമില്ലാത്തത്.
നാട്ടിന്‍പുറങ്ങളില്‍ കൊതുകുശല്യവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ജില്ലയിലെ ചില സ്ഥലങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. ഈച്ചശല്യത്തില്നിന്നു രക്ഷനേടുന്നതിനു വീടുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം നിർബന്ധമായും അടച്ചുവയ്ക്കണം.
ഒരുവശത്ത് പശയുള്ള പേപ്പറാണ് ഈച്ചക്കെണിയായി വിപണിയില്‍ ലഭിക്കുന്നത്. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചാലും ശല്യം കുറയ്ക്കാം. ബ്ലീച്ചിംഗ് പൗഡര്‍ ആവശ്യപ്പെട്ട് ആരോഗ്യവിഭാഗത്തെ സമീപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ ഇടപെട്ടു വിവിധ കേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപം ഒഴിവാക്കണമെന്നും ഈച്ചകളെ ഉന്മൂലനം ചെയ്യണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.
