യജമാനന്‍ മരിച്ചിട്ടും അദ്ദേഹത്തിനുവേണ്ടി കാവലിരിക്കുന്ന വളര്‍ത്തു നായ! അന്തരിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലു. ബുഷിന്റെ സഹായിയായിരുന്ന വളര്‍ത്തു നായ സുള്ളിയുടെ ആത്മാര്‍ത്ഥതയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

മനുഷ്യരേക്കാള്‍ സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള കൂട്ടരാണ് മൃഗങ്ങള്‍ എന്നത് വെറുതെ പറയുന്നതല്ല. പലരും സ്വന്തം അനുഭവങ്ങളില്‍ നിന്ന് മനസിലാക്കിയിട്ടുള്ള സത്യമാണത്. യജമാന സ്‌നേഹത്തിന്റെ കാര്യമെടുത്താല്‍ നായയില്‍ നിന്ന് മനുഷ്യന്‍ പലതും പഠിക്കാനുണ്ട്. സമാനമായ രീതിയില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന അന്തരിച്ച ജോര്‍ജ് ഡബ്ലു ബുഷിന്റെ നായയുടെ യജമാന സ്‌നേഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

അമേരിക്കയുടെ 41 ാമത് പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷ് തന്റെ സേവനം അവസാനിപ്പിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും, യജമാനനോടുള്ള സ്നേഹവും, ഭക്തിയും ഉള്ളിലൊതുക്കി സേവനം അവസാനിപ്പിക്കാതെ യജമാനന്റെ കാസാകറ്റിനു സമീപം കാവലിരിക്കുന്ന സുള്ളി എന്ന വളര്‍ത്തുനായയുടെ ചിത്രം മുന്‍ വൈറ്റ് ഹൗസ് വക്താവ് ജിം മെക്ക്ഗ്രാത്ത് നവംബര്‍ രണ്ട് ഞായറാഴ്ച പുറത്തുവിടുകയും ചെയ്തു.

മിഷന്‍ കംപ്ലീറ്റ് റിമംബറിങ്ങ് 41 (Mission Complete, Remembering 41) എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവസാന സമയങ്ങളില്‍ പാര്‍കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലമര്‍ന്ന സമയത്ത് പ്രസിഡന്റിന്റെ സഹായത്തിനായി ജൂണ്‍ മാസം അമേരിക്കാസ് വെറ്റ് ഡോഗ്സ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നല്‍കിയതാണ് ലാംബ്രഡോര്‍ ഇനത്തില്‍പ്പെട്ട സുള്ളി എന്ന ഈ രണ്ടു വയസുകാരന്‍ നായയെ.

വാതില്‍ തുറന്നു കൊടുക്കുക, അത്യാവശ്യസാധനങ്ങള്‍ എടുത്തു നല്‍കുക, തുടങ്ങിയ വിവിധ സഹായങ്ങളാണ് നായ പ്രസിഡന്റിന് ചെയ്തുകൊടുത്തിരുന്നത്. ഈ അപൂര്‍വ്വ ചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ആയിരങ്ങളാണ് ഇതു ഷെയര്‍ ചെയ്തത്.

ഹൂസ്റ്റണില്‍ നിന്നും നവംബര്‍ മൂന്ന് തിങ്കളാഴ്ച പ്രസിഡന്റിന്റെ ശവമഞ്ചം വഹിച്ച പ്രത്യേക വിമാനം വാഷിംഗ്ടണിലേക്ക് പറന്നപ്പോള്‍ സുള്ളിയും കൂടെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഹൂസ്റ്റണില്‍ സംസ്‌കാരം നടക്കുന്നതു വരെ യജമാനനെ വിടാതെ അനുഗമിക്കാന്‍ സുള്ളിയ്ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്. സുള്ളിയുടെ യജമാന സ്‌നേഹത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് രാജ്യമെങ്ങുമുള്ള സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍.

Related posts