തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,870 രൂപയിലും പവന് 1,18,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച രാവിലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച സ്വർണവില വൈകുന്നേരം താഴ്ന്നിറങ്ങിയിരുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,19,320 രൂപയുമായിരുന്നു.
സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില ഗ്രാമിന് 180 രൂപയും പവന് 1440 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിക്കുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച മാറിമറിഞ്ഞത്.
കഴിഞ്ഞയാഴ്ച പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിനിടയിലും താഴേക്കു പോയ സ്വർണവില ശനിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1,840 രൂപയും ഗ്രാമിന് 230 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞയാഴ്ച ആറുദിവസത്തിനിടെ 8,000 രൂപയോളം ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.
മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില. അതേസമയം, മാർച്ച് ആറിന് രേഖപ്പെടുത്തിയ 1,18,160 രൂപയാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില.
