ആലപ്പുഴ: കുട്ടനാട് വൈശ്യംഭാഗത്ത് ഹോം സ്റ്റേ ജീവനക്കാരി മരിച്ച നിലയില്‍. കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ആസാം സ്വദേശിനി ഖാസിറ കൗദും (44) ആണു മരിച്ചത്. ഇവര്‍ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്.
മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണു മൃതദേഹമെന്നു പോലീസ് പറയുന്നു. ഇവരുടെ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേരിട്ട് സ്ഥലത്തെത്തി അന്വേഷണ കാര്യങ്ങള്‍ പരിശോധിച്ചു.
ഇന്നലെ രാവിലെ മുതല്‍ ഖാസിറയെ കാണാതായതിനെ ത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോം സ്റ്റേക്ക് പിന്നില്‍ ഖാസിറ താമസിക്കുന്ന കെട്ടിടത്തിനു സമീപത്തെ വാട്ടര്‍ ടാങ്കിനടുത്ത് മൃതദേഹം കണ്ടത്. ഇരു കാതുകളിലെയും കമ്മല്‍ കാണാനില്ല. ഒരു കാതിലെ കമ്മല്‍ പറിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
മൃതദേഹത്തിനടുത്ത് ബാഗ് കണ്ടെത്തിയിട്ടുണ്ട്. യാത്ര പോകാന്‍ തയാറാക്കിയതാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. ബാഗിനു പുറമെ ഒരു ചാക്കും മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ചു. രണ്ടുപേര്‍ ഖാസിറയെ സ്ഥിരമായി കാണാന്‍ വരാറുണ്ട്. ഭര്‍ത്താവും മകനുമാണെന്നാണ് ഖാസിറ ഇരുവരെയും പരിചയപ്പെടുത്തിയിരിക്കുന്നതെന്നും ഹോം സ്റ്റേ ഉടമയുടെ മൊഴിയിലുണ്ട്. നിലവില്‍ ഇവരെ ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ നാലുമാസമായി ഹോം സ്റ്റേയില്‍ ജോലി ചെയ്തു വരികയാണ് ഖാസിറ. എല്ലാവര്ക്കും ഇവരെപ്പറ്റി നല്ല അഭിപ്രായമായിരുന്നുവെന്നും ഹോംസ്റ്റേ ഉടമ പോലീസിനോടു പറഞ്ഞു. ഹോം സ്റ്റേയുടെ സമീപ പ്രദേശങ്ങളില്‍ പോലും സിസിടിവികളില്ലാത്തത് കുറച്ചൊന്നുമല്ല പോലീസിനെ വലയ്ക്കുന്നത്.