ആഹാ…അടപടലം… ജപ്പാനിലും ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു; ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ടിക് ടോക്കിനെതിരേ രംഗത്ത്…

ഇന്ത്യയിലെ നിരോധനം ടിക് ടോക്കിന് തലയ്ക്ക് അടികിട്ടിയതു പോലെയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ മാതൃക പിന്തുടര്‍ന്ന് ടിക് ടോക്ക് നിരോധിക്കാനുള്ള ആലോചനയിലാണ് വിവിധ ലോകരാജ്യങ്ങള്‍.

ഇപ്പോള്‍ ഇതാ ജപ്പാനിലും ചൈനീസ് വീഡിയോ ആപ്പിന് നിരോധനം നേരിടാന്‍ സാധ്യതയേറുന്നു. ജപ്പാനീസ് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ തന്നെയാണ് ടിക് ടോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ജാപ്പനീസ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഒരു കൂട്ടം നേതാക്കള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോട് ടിക് ടോക് നിരോധനം സംബന്ധിച്ച് ആവശ്യപ്പെട്ടു കഴിഞ്ഞെന്നാണ് ജപ്പാനീസ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജപ്പാന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ടിക് ടോക്ക് വഴി രാജ്യത്തിന്റെ വിവരങ്ങള്‍ ചൈനയിലേക്ക് ചോരുന്നുവെന്നും ഇതിനു തടയിടാന്‍ ടിക് ടോക്കിന്റെ നിരോധനം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്നും ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി പ്രതികരിച്ചു.

ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ജൂണ്‍ 29ലെ തീരുമാനത്തിന് ശേഷമാണ് ജപ്പാനിലും ടിക് ടോക് നിരോധനം സംബന്ധിച്ച ആവശ്യം ശക്തമായത് എന്നാണ് സൂചന.

അമേരിക്കയടക്കമുള്ള മറ്റു പല രാജ്യങ്ങളും ടിക് ടോക്ക് നിരോധിക്കുന്നതിനെപ്പറ്റിയുള്ള ഗഹനമായ ചിന്തയിലാണ്. ചൈന-അമേരിക്ക ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Related posts

Leave a Comment