മിന്നല്‍ മുരളി പഠിച്ച സ്‌കൂള്‍ കണ്ടെത്തി ! രണ്ടാം നിലയിലെ ക്ലാസിലെത്താന്‍ കുട്ടികള്‍ പറന്നു കയറേണ്ടി വരും…

ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി മികച്ച അഭിപ്രായമാണ് നേടുന്നത്. അതിമാനുഷിക ശക്തികള്‍ ലഭിച്ച മിന്നല്‍ മുരളിയ്ക്ക് എവിടെ വേണമെങ്കിലും പറന്നു കയറാം.

എന്നാല്‍ മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ ? നിലമ്പൂര്‍ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ക്ലാസിലെത്തണമെങ്കില്‍ ‘മിന്നല്‍ മുരളി’ ആവേണ്ടി വരും.

സൗകര്യം കുറവായ സ്‌കൂളില്‍ നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് നില കെട്ടിടം പണിതത്. എന്നാല്‍ സ്‌കൂളിന്റെ രണ്ടാം നില കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടികള്‍.

കാരണം മറ്റൊന്നുമല്ല, സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് കയറാന്‍ കോണിപ്പടി ഇല്ല. ക്ലാസില്‍ കയറാന്‍ കുട്ടികള്‍ പറന്നു വരണോ എന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്.

കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാതിരുന്നതിനാലാണ് നാട്ടുകാര്‍ പിരിവെടുത്തും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയും പണം സ്വരുക്കൂട്ടിയത്.

നാല് ലക്ഷം രൂപ നാട്ടുകാര്‍ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് ഫണ്ടായ അഞ്ച് ലക്ഷം അടക്കം ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാം നില പണിതത്. ഒടുവില്‍ ആര്‍ക്കും ഉപകാരമില്ലാതേയുമായി.

പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിലായാണ് കെട്ടിടം പണിതത്. മുകളിലേക്ക് കയറാന്‍ കോണിപ്പടി നിര്‍മിച്ചതുമില്ല. ഇതെന്ത് കഥയെന്ന് നാട്ടുകാര്‍ ചോദിക്കുമ്പോള്‍ എസ്റ്റിമേറ്റില്‍ കോണിയില്ലെന്നാണ് കരാറുകാരന്റെ മറുപടി.

കോണിപ്പടിയില്ലാതെ ആരെങ്കിലും രണ്ടാം നില പണിയുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

പഞ്ചായത്ത് എഞ്ചിനീയര്‍ക്ക് എന്തിനാണ് ഈ കെട്ടിടം ഉണ്ടാക്കുന്നത് എന്ന് ബോധമുണ്ടായിരുന്നില്ലേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ഇനി പുതുതായി കോണിപ്പടി കെട്ടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനു വേണ്ടി ഒരു ലക്ഷം രൂപ വകയിരുത്തി.

സംരക്ഷണ ഭിത്തിയോടുചേര്‍ന്ന് ശൗചാലയത്തിന്റെ മുകളിലേക്കു ചവിട്ടുപടിയുണ്ടാക്കാനാണ് തീരുമാനം. എന്തായാലും ഇതുപോലെയുള്ള എഞ്ചിനീയര്‍മാരെ പാഠം പഠിപ്പിക്കാന്‍ മിന്നല്‍ മുരളിമാര്‍ തന്നെ വേണം.

Related posts

Leave a Comment