വടക്കാഞ്ചേരി: എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.
പാർളിക്കാട് സ്വദേശി മുഹമ്മദ് അഷറഫിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് സഹോദരി ഫാത്തിമ സുഹറ പോലീസിൽ പരാതി നൽകി. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും സിസിടിവി കാമറകളും ഫോൺ കോളുകളും ശാസ്ത്രീയമായി പരിശോധിക്കണമെന്നുമാണ് ഫാത്തിമ സുഹറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ജനുവരി 16 നാണ് സംഭവം നടന്നത്. അഷറഫിന്റെ മരണം അപകട മരണമല്ലന്നും കൊലപാതകമാണോയെന്നു സംശയം ഉണ്ടന്നുമാണ് കുടുംബം ആരോപിക്കുന്നത്. ജനുവരി13 ന് വീട്ടിൽ നിന്ന് ഇറങ്ങിയ അഷറഫിനെ 15നു രാത്രി വടക്കാഞ്ചേരിയിൽ കണ്ടതായും പരാതിയിൽ പറയുന്നുണ്ട്.
എപ്പോഴും തിരക്കുള്ള റെയിൽവേ ഗേറ്റിനു സമീപം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തകറയോ ബലപ്രയോഗം നടന്ന ലക്ഷണങ്ങളോ ഇല്ലായിരുന്നു എന്നുള്ളത് സംശയം വർധിപ്പിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെകൊണ്ടുവന്നിട്ടതാകാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
