പാരയായത് പരിഷ്‌കരണങ്ങള്‍! പിണറായി വിജയന്റെ ഇഷ്ടക്കാരനായിരുന്നിട്ടും കെഎസ്ആര്‍ടിസി എംഡിയുടെ പണി പോയതെങ്ങനെയെന്ന് സംശയം; തച്ചങ്കരിയ്ക്ക് ‘ഡ്രൈവിംഗ് സീറ്റ്’ നഷ്ടമാകാനുള്ള കാരണങ്ങള്‍ പലത്

അങ്ങനെ പരിഷ്‌കരണ നടപടികളുടെ പേരില്‍ തൊഴിലാളി യൂണിയനുകളുടെ കണ്ണിലെ കരടായി മാറിയ ടോമിന്‍ ജ. തച്ചങ്കരിയും കെഎസ്ആര്‍ടിസി തലപ്പത്ത് നിന്നും പടിയിറങ്ങി. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനായിരുന്നു എങ്കിലും സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുടെ പലരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് അറിയുന്നത്.

പിണറായി വിജയന്റെ ഇഷ്ടക്കാരനായിരുന്നിട്ടും, പതിറ്റാണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ശമ്പളം കൊടുക്കാന്‍ സാധിച്ചിട്ടും എംഡിയെ തെറിപ്പിക്കാന്‍ എന്തുകൊണ്ട് മുതിര്‍ന്നു എന്നതിന് ഉത്തരങ്ങള്‍ പലതാണ്.

ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പോലുമറിയാതെയാണ് അജന്‍ഡക്ക് പുറത്തുള്ള വിഷയമായി ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്. അതേസമയം, തച്ചങ്കരിയുടെ മാറ്റത്തില്‍ അസ്വഭാവികതയില്ലെന്നാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്.

എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയില്‍ വലയുന്നതിനിടെയാണ് എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റുന്നത്. തൊഴിലാളി വിരുദ്ധനിലപാടുകളാണ് തച്ചങ്കരി പിന്തുടരുന്നതെന്ന പരാതി ഇടത്, വലത് യൂണിയനുകള്‍ ഒരുപോലെ ഉന്നയിച്ചിരുന്നു.

ഡബിള്‍ഡ്യൂട്ടി സിംഗിള്‍ ഡ്യൂട്ടി ആക്കിമാറ്റിയത് ജീവനക്കാര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. സ്ഥാനക്കയറ്റം , ശമ്പള വര്‍ധന എന്നിവ സംബന്ധിച്ചും എം.ഡിയുടെ നിലപാടുകളോട് യൂണിനുകള്‍ യോജിച്ചിരുന്നില്ല. സിപിഎമ്മിന്റെയും ഇടത് തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി. സി എംപ്്‌ളോയിസ് അസോസിയേഷന്റെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടോമിന്‍ തച്ചങ്കരിയെമാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഇത്രയും നാള്‍ പല പ്രതിസന്ധിഘട്ടങ്ങളിലും മുഖ്യമന്ത്രിയുടെ പിന്തുണ തച്ചങ്കരിക്കുണ്ടായിരുന്നു. സിഎം പാനലിലായിരുന്നിട്ടും പണിപോയി എന്ന് ചുരുക്കം.

Related posts