മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. മാവേലിക്കര താമരക്കുളം ശാന്തിഭവനില്‍ സുഭാഷ് (47) ആണ് പരാതിക്കാരന്. ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ.ബിന്ദുവിനെതിരെയാണ് സുഭാഷ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.
കാലിലെ മുറിവ് സംബന്ധിച്ച പരിശോധനയ് ക്കായി ശസ്ത്രക്രിയാ ഒപിയിൽ എത്തിയതായിരുന്നു സുഭാഷ്. ഇയാളുടെ ടോക്കണ്‍ നമ്പര്‍ വിളിച്ചതില്‍ പ്രകാരം ഭാര്യയുടെ സഹായത്തോടെ പരിശോധന മുറിയിലേക്ക് എത്തി. ഈ സമയം മറ്റൊരു സ്ത്രീ ഇവരെ കടന്നു ഡോക്ടറിനു സമീപമുള്ള സ്റ്റൂളില്‍ ഇരുന്നു.
തനിക്ക് അധികസമയം നില്‍ക്കാനാകില്ലെന്നും തന്റെ ടോക്കണ്‍ നമ്പരാണ് വിളിച്ചതെന്നും സുഭാഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ പരിശോധനാ മുറിയില്‍നിന്നു ഇറങ്ങിപ്പോകുകയായിരുന്നു. കാരണമറിയാതെ പരിശോധനാ മുറിയില്‍ കാത്തിരുന്ന സുഭാഷിനോടും ഭാര്യയോടുമായി 45 മിനിറ്റിനുശേഷം എത്തിയ ഡോക്ടര്‍ ഇയാള്‍ പുറത്ത് പോയില്ലെങ്കില്‍ താന്‍ ആരെയും പരിശോധിക്കില്ലായെന്ന് പറഞ്ഞശേഷം വീണ്ടും അവിടെ നിന്നുപോയി എന്നാണ് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നത്.
ഹൃദയ സംബന്ധമായ രോഗവും വൃക്കമാറ്റിവച്ച ആളുമാണ് സുഭാഷ്. സംഭവത്തില്‍ അന്വേഷണം നടത്തി സത്വര നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ് സുഭാഷിനെ നേരിട്ട് കണ്ട് അറിയിച്ചു. കൂടാതെ സുഭാഷിനുവേണ്ട മരുന്നുകളും അദ്ദേഹം നല്കി.
