കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളാതെ സിനിമാ-ടെലിവിഷൻ താരം രമേഷ് പിഷാരടി. പാലക്കാട്ട് മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും സീറ്റില്ലെങ്കിൽ യാതൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പിഷാരടി.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഉപതെരഞ്ഞെടുപ്പ് സമയങ്ങളിലും ഒക്കെ തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉയർന്നു കേട്ടിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതെ തുടരുന്ന സമയത്തും താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞതിലുള്ള സ്നേഹപ്രകടനമായിരിക്കും അത്.
ഇതുവരെ മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടില്ല. താൻ ഇക്കാര്യത്തിൽ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുമില്ല. മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചാൽ അനുസരിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
പാലക്കാട്ട് രമേഷ് പിഷാരടിയുടെ പേരിനാണ് പ്രഥമ പരിഗണനയെന്നും സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയെന്നും വാർത്തകളുണ്ടായിരുന്നു. സ്ഥാനാർഥിത്വം ലഭിച്ചാൽ മത്സരിക്കുമെന്ന പിഷാരടിയുടെ പ്രതികരണം കൂടി വന്നതോടെ പാലക്കാട്ട് അദ്ദേഹം സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെയാണ് പാലക്കാട്ട് കോൺഗ്രസ് പുതിയ ആളെ തേടുന്നത്. കെ. മുരളീധരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ എന്നിവരുടെ പേരുകളൊക്കെ ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും ഒടുവിൽ പിഷാരടിയുടെ പേരിലാണ് പാർട്ടി എത്തി നിൽക്കുന്നത്.
