വാഷ്റൂം ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും, പിന്നാലെ 1-സ്റ്റാർ റേറ്റിംഗ് നൽകി പണി കളയുകയും ചെയ്തതായി തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഡൽഹിയിലാണ് സംഭവം.
ഒരു വീട്ടിൽ മൂന്ന് മണിക്കൂറിലധികം ജോലി ചെയ്ത ശേഷം വാഷ്റൂം ഉപയോഗിക്കാൻ അനുവാദം ചോദിച്ചപ്പോൾ വീട്ടുടമസ്ഥയായ സ്ത്രീ വിസമ്മതിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ ടോയ്ലറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെടുകയും, പിന്നീട് 1-സ്റ്റാർ റേറ്റിംഗ് നൽകുകയും ചെയ്തു. ഈ ഒരു മോശം റേറ്റിംഗ് കാരണം കമ്പനി തനിക്ക് അഞ്ച് ദിവസത്തേക്ക് ജോലി നിഷേധിച്ചതായി തൊഴിലാളി ആരോപിക്കുന്നു.
കൂടുതൽ സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് വാഷ്റൂം സൗകര്യം നൽകാൻ ഉപഭോക്താക്കൾക്ക് ബാധ്യതയുണ്ടെന്നാണ് കമ്പനി നയമെന്ന് തൊഴിലാളി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തെതുടർന്ന് ജീവനക്കാരിയോട് കാണിച്ച ക്രൂരതയ്ക്കെതിരെയും മാനുഷിക പരിഗണന നൽകാത്തതിനെതിരെയും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നു.
അപരിചിതരെ വീടിനുള്ളിലെ സ്വകാര്യ ഇടങ്ങളിൽ പ്രവേശിപ്പിക്കുന്നതിലുള്ള സുരക്ഷാ-സ്വകാര്യതാ ആശങ്കകൾ ചിലർ പങ്കുവെച്ചു. ഡെലിവറി-ഗിഗ് തൊഴിലാളികൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ (ശുചിമുറികൾ) അഭാവത്തെക്കുറിച്ചുള്ള ചർച്ചകൾക്കുമാണ് ഈ സംഭവം വഴിവച്ചിരിക്കുന്നത്.
അർബൻ കമ്പനിയിൽ കഴിഞ്ഞ 6 വർഷമായി ജോലി ചെയ്യുന്ന മറ്റൊരു വനിതാ ജീവനക്കാരിയാണ് ഈ വിഷയം ഉന്നയിച്ച് എക്സിൽ വീഡിയോ പങ്കുവെച്ചത്. തന്റെ കരിയറിൽ വലിയ വീടുകളിലും സ്വാധീനമുള്ള വ്യക്തികളുടെ വീടുകളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും ആരും ഇതുവരെ വാഷ്റൂം നിഷേധിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. വീട്ടിൽ ജോലിക്ക് വരുന്നവരോട് കാണിക്കേണ്ട അടിസ്ഥാനപരമായ മാനുഷിക പരിഗണനയാണിതെന്ന് അവർ ഓർമിപ്പിച്ചു.
