നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽപ്പെട്ട് സിംഗപ്പൂർ പൗരന്മാരായ ഇന്ത്യൻ വംശജരായ ദമ്പതികളെ കാണാതായി. കൈലാസ യാത്രയ്ക്കായി നേപ്പാളിലെത്തിയ ജൂബിയൻ, സുമീത് എന്നിവരെയാണ് കഴിഞ്ഞ 48 മണിക്കൂറായി ബന്ധപ്പെടാൻ സാധിക്കാത്തത്. ടിബറ്റ് അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലാണ് പ്രളയദുരന്തം ഉണ്ടാകുന്നതെന്ന് ഇവരുടെ മക്കളായ കർണികയും തനിഷയും വ്യക്തമാക്കി.
രക്ഷിതാക്കളെ കണ്ടെത്താൻ ദുരന്തനിവാരണ സേനയെ സഹായിക്കുന്നതിനായി ആപ്പിൾ, ഹുവാവെ എന്നീ ടെക് കമ്പനികളുടെ സഹായം തേടിയിരിക്കുകയാണ് മക്കൾ. കാണാതാകുമ്പോൾ മാതാപിതാക്കൾ ധരിച്ചിരുന്ന സ്മാർട്ട് വാച്ചുകളിൽ നിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് ഇവരുടെ അടിയന്തര അഭ്യർഥന.
സിംഗപ്പൂർ എംബസിയും ഹൈക്കമ്മീഷനും നിരന്തരം വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിലും കൂടുതൽ സഹായം ആവശ്യമുണ്ടെന്ന് കുടുംബം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ വീഡിയോയിൽ പറയുന്നു.
