ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒരു സീറ്റ് ലഭിക്കുക എന്നത് രാജ്യത്തെ ഏറ്റവും വലിയ അക്കാദമിക് നേട്ടമായി കണക്കാക്കപ്പെടുന്നു. എന്നാൽ അവിടെയാണ് 19കാരനായ ഒരു യുവാവ് അസാധ്യമായത് സാധ്യമാക്കിയിരിക്കുന്നത്. ഐഐടി ഡൽഹിയിലെ വിദ്യാർഥിയായ ആശിഷ് കുമാർ വർമയാണ് നിയമപരമായ മദ്യപാന പ്രായത്തിൽ പോലും എത്തുന്നതിന് മുൻപ്, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ടെക് കമ്പനിയായ മൈക്രോസോഫ്റ്റിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചത്.
സാങ്കേതികവിദ്യാ രംഗത്ത് വിജയം വരിക്കാൻ ഒരു ഔദ്യോഗിക ബിരുദം അത്യന്താപേക്ഷിതമാണ് എന്ന ഇന്ത്യക്കാരുടെ പരമ്പരാഗത ചിന്താഗതിയെ വെല്ലുവിളിക്കുന്നതാണ് ആശിഷിന്റെ ഈ യാത്ര. അദ്ദേഹം തന്നെയാണ് ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
18-ാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഗൂഗിൾ ഡെവലപ്പർ എക്സ്പെർട്ട്’ എന്ന പദവി ആശിഷ് സ്വന്തമാക്കിയിരുന്നു. ജപ്പാനിലെ ‘സാകുറ സയൻസ് പ്രോഗ്രാമിന്’ കീഴിലുള്ള സംയുക്ത ഗവേഷണ പ്രോജക്റ്റുകളിൽ പങ്കാളിയായതും, അദ്ദേഹം വ്യക്തിപരമായി വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്ലിക്കേഷൻ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതുമെല്ലാം ആശിഷിന്റെ വലിയ നേട്ടങ്ങളാണ്. എന്നാൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡെവലപ്മെന്റ് ലോകവുമായി താരതമ്യം ചെയ്യുമ്പോൾ ഐഐടിയിലെ കർശനമായ അക്കാദമിക് ഘടന തനിക്ക് പരിമിതിയായി അനുഭവപ്പെടുകയായിരുന്നു എന്ന് ആശിഷ് വ്യക്തമാക്കുന്നു.
സർഗ്ഗാത്മകമായ സ്വാതന്ത്ര്യത്തിനും, സി ഷാർപ്പ് , ടൈപ്പ്സ്ക്രിപ്റ്റ് തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകൾക്ക് പിന്നിൽ പ്രവർത്തിച്ച വിദഗ്ദ്ധരിൽ നിന്ന് നേരിട്ട് പഠിക്കാനുമുള്ള ആഗ്രഹമാണ് ക്ലാസ് റൂമുകൾ ഉപേക്ഷിച്ച് മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റത്തിലേക്ക് മാറാൻ ആശിഷിന് പ്രേരണയായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓപ്പൺ ഇന്റർനെറ്റിന്റെയും
ഈ കാലഘട്ടത്തിൽ, പരമ്പരാഗതമായ ബിരുദങ്ങളേക്കാൾ പ്രാധാന്യം ഒരാൾ മുൻപ് ചെയ്ത് തെളിയിച്ചിട്ടുള്ള മികച്ച പ്രോജക്റ്റുകൾക്കാണെന്നും അദ്ദേഹം ഊന്നിപ്പറയുന്നു.
