ഡൽഹിയിൽ വെച്ച് മൊബൈൽ ഫോൺ ഓഫായി വഴിയിലകപ്പെട്ടുപോയ അമേരിക്കൻ സ്വദേശിനിയായ യുവതിയെ ഒരു അപരിചിതൻ സഹായിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ വലിയ പ്രതിസന്ധിയിലായ ഘട്ടത്തിൽ ഒരു കുടുംബാംഗത്തെപ്പോലെയാണ് ആ വ്യക്തി തന്നെ പരിഗണിച്ചതെന്ന് സിയറ ലിലിയൻ എന്ന വിദേശ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
ഫോൺ ഓഫായതോടെ റൂട്ട് നോക്കാനോ, സുഹൃത്തുക്കളെ വിളിക്കാനോ, ഊബർ ടാക്സി ബുക്ക് ചെയ്യാനോ കഴിയാതെ സിയറ പരിഭ്രാന്തിയിലായിരുന്നു. ഈ സമയത്താണ് താൻ ‘അങ്കിൾ’ എന്ന് വിളിക്കുന്ന ആ അപരിചിതൻ സഹായവുമായി എത്തിയത്.
ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. സിയറയ്ക്ക് ചായയും വീട്ടിൽ തയാറാക്കിയ സംഭാരവും നൽകി സത്ക്കരിക്കുകയും സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് തന്റെ പശുക്കളെയും, നഴ്സറിയിലെ ചെടികളും, അടുത്തുള്ള ഹനുമാൻ ക്ഷേത്രവുമെല്ലാം അദ്ദേഹം യുവതിക്ക് കാണിച്ചുകൊടുത്തു. ഒടുവിൽ സിയറയ്ക്കായി ഊബർ ടാക്സി സൗകര്യം ഏർപ്പാടാക്കി നൽകിയ ശേഷമാണ് അദ്ദേഹം യാത്രയാക്കിയത്.
“ഇന്ത്യയിലെ പ്രശസ്തമായ ‘അതിഥി ദേവോ ഭവ’ എന്ന സങ്കൽപ്പത്തിന്റെ യഥാർഥ അർഥം ഈ അങ്കിളിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ കാരുണ്യവും സ്വാർഥതയില്ലാത്ത പെരുമാറ്റവും എന്നെ ഒട്ടും ഭയപ്പെടുത്താതെ സന്തോഷത്തോടെയിരിക്കാൻ സഹായിച്ചു. ഭാരതീയരുടെ ഹൃദയങ്ങളിൽ ഇങ്ങനെയുള്ള നന്മ ഇന്നും ജീവിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വീഡിയോ തരംഗമായതോടെ ആ വൃദ്ധന്റെ ദയവുള്ള മനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. “ഇതാണ് എന്റെ രാജ്യത്തിന്റെ പോസിറ്റീവ് വശം എന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.
