വിഷ്ണു വാണിയുടെ തണല്‍ മരം

പരസ്പരം പ്രണയിച്ച്, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിന് ഒരുങ്ങി നില്‍ക്കവേയാണ്, വിധി വാഹനാപകടത്തിന്റെ രൂപത്തില്‍ വാണിയുടെയും വിഷ്ണുവിന്റെയും വസന്തദിനങ്ങളെ തല്ലിക്കൊഴിക്കാനെത്തിയത്. വന്‍ ദുരന്തം ഒഴിവായതിന്റെ സന്തോഷത്തിനിടയിലും വാണിക്ക് വൈകല്യങ്ങള്‍ ഉണ്ടായേക്കാം എന്ന ഡോക്ടറുടെ വാക്കുകള്‍ രണ്ടു കുടുംബങ്ങളെയും അലട്ടിക്കൊണ്ടേയിരുന്നു.

അതിനേക്കാള്‍ ഏറെ വിഷമിപ്പിച്ചത് ഇനി ഈ വിവാഹം നടക്കുമോ എന്ന ചിലരുടെ ചോദ്യവും സഹതാപത്തോടെ നോക്കുന്ന കണ്ണുകളുമായിരുന്നു എന്ന് പറയുമ്പോള്‍ വിഷ്ണുവിന്റെയും വാണിയുടെയും കണ്ണുകള്‍ പരസ്പരം ആശ്ലേഷിച്ചു. ഒടുവില്‍ എല്ലാവരുടേയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ട് ഏപ്രില്‍ 27നു വിഷ്ണു വാണിയെ താലിചാര്‍ത്തി. പ്രണയത്തിന്റെ പൂമരങ്ങള്‍ പിന്നെയും വസന്തത്തിന്റെ തണല്‍ വിരിച്ചു.

‘ഏതു വെയിലിലും ഓടിക്കയറാവുന്ന തണല്‍, അതാണ് എനിക്ക് ചേട്ടായി’ വിഷ്ണുവിന്റെ കൈയില്‍ കൈ ചേര്‍ത്തു പിടിച്ച് വാണി പറഞ്ഞു. അപകടത്തിനു ശേഷമുണ്ടായ അസ്വസ്ഥതകളൊക്കെ ഇപ്പോഴും ഉണ്ടെങ്കിലും വിഷ്ണുവിനൊപ്പമായിരിക്കുമ്പോള്‍ വാണിയെ ഒന്നും അലട്ടുന്നില്ല. അലട്ടാന്‍ വിഷ്ണു അനുവദിക്കാറില്ല എന്നതാണു സത്യം.

രണ്ടുവര്‍ഷം മുന്‍പുണ്ടായ ഒരു വാഹനാപകടമാണ് വാണിയേയും വിഷ്ണുവിനേയും അവരുടെ കുടുംബങ്ങളേയും തളര്‍ത്തിയത്. ‘തളര്‍ന്നു പോകുമെന്നു തോന്നിയപ്പോഴെല്ലാം ചേട്ടായി എനിക്കൊപ്പം നിന്നു. ആ ദിവസങ്ങളില്‍ അമ്മയുടേയും ചേട്ടായിയുടേയും കണ്ണുകളില്‍ കണ്ട പ്രതീക്ഷയുടെ തിളക്കമാണ് ജീവിതത്തിലേക്ക് എനിക്ക് തിരികെ വരാനുള്ള ഊര്‍ജം പകര്‍ന്നു തന്നത്.’ ചുണ്ടില്‍ വിരിഞ്ഞ ചിരിയെ കുറച്ചുകൂടി മനോഹരമാക്കി, വാണി കണ്‍കോണില്‍ വന്ന് എത്തിനോത്തിയ സന്തോഷാശ്രുവിനെ തൊട്ടു.

‘ഒരുപാടു പ്രാര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഞങ്ങള്‍ക്കു വാണിയെ ഇങ്ങനെ തിരികെ കിട്ടുന്നത്. വാണിയെക്കുറിച്ചല്ലാതെ മറിച്ചൊന്നും ഞാന്‍ ആ സമയത്ത് ചിന്തിച്ചിട്ടില്ല. വാണിക്കൊപ്പം നില്‍ക്കണം, അവള്‍ക്കു ധൈര്യം പകരണം എന്നൊക്കെ പറഞ്ഞ് ഒപ്പം നിന്ന ഒരുപാടു സുഹൃത്തുക്കളുണ്ട്. അതേസമയം ചിലരുടെ വാക്കുകള്‍ വിഷമിപ്പിക്കുകയും ചെയ്തു. ഞാന്‍ ഇത്രയേ കരുതിയുള്ളൂ, ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചവരാണ് ഞങ്ങള്‍. വിവാഹശേഷം ഇവള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? ഇതുപോലെ തന്നെ ഞാന്‍ ഒപ്പം നിന്നേനെ. അതെന്റെ കടമയാണ്.’ വാണിയെ ചേര്‍ത്തു നിര്‍ത്തി വിഷ്ണു ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

സൗഹൃദം പ്രണയത്തിനു വഴിമാറി
വാണി: അമ്മമാര്‍ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങള്‍ പരിചയപ്പെടാന്‍ കാരണമായത്. എന്റെ അമ്മയും ചേട്ടായിയുടെ അമ്മയും എന്‍എസ്എസ് കോളജില്‍ ഒരേ ഡിപാര്‍ട്മെന്റില്‍ അധ്യാപകരായിരുന്നു. നേരില്‍ വലിയ അടുപ്പം ഇല്ലായിരുന്നെങ്കിലും ഞങ്ങള്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരുന്നു.

വിഷ്ണു: ‘എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഒരു കാലഘട്ടത്തിലാണ് ഞാന്‍ വാണിയെ പരിചയപ്പെടുന്നത്. മറ്റാരേക്കാളും പ്രശ്നങ്ങള്‍ എനിക്കുണ്ടോ എന്നുപോലും അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ എന്റെ പ്രശ്നങ്ങളെല്ലാം വളരെ നിസാരമാണെന്നും കാര്‍മേഘങ്ങളൊഴിഞ്ഞ് മാനം ഒരിക്കല്‍ തെളിയുമെന്നും ഒക്കെ വാണി എനിക്കു മനസിലാക്കി തന്നു. അവളുടെ വാക്കുകളില്‍ അത്രയേറെ മാജിക് ഉണ്ടായിരുന്നു എന്നു പറയുന്നതാവും ശരി. അങ്ങനെയാണ് ഞങ്ങള്‍ക്കിടയിലെ സൗഹൃദം മെല്ലെ പ്രണയത്തിലേക്ക് വഴിമാറിയത്.

വീട്ടുകാര്‍ക്ക് നൂറുവട്ടം സമ്മതം
വാണി: ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടം ചേട്ടായിയാണ് ആദ്യം അനിയന്‍ വരുണ്‍ വഴി വീട്ടില്‍ അവതരിപ്പിക്കുന്നത്. ആ സമയത്ത് എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു, കാരണം ചേട്ടായീടെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചറുടെ മകനെ ഇഷ്ടപ്പെടുന്നതു തെറ്റാണോ അല്ലയോ എന്നൊക്കെയുള്ള പേടി എന്റെയുള്ളില്‍ ഉണ്ടായിരുന്നു.

വിഷ്ണു: അനിയന്‍ വഴി കാര്യങ്ങള്‍ ഓപ്പറേറ്റ് ചെയ്യുമ്പോഴും എനിക്ക് വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു. അതിനേക്കാള്‍ എന്റെ പേടി ഞങ്ങളുടെ ഇഷ്ടം അമ്മമാര്‍ തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്നായിരുന്നു. പിന്നെ ബെറ്റി ആന്റിയെ ഞാന്‍ ചതിച്ചു എന്നൊരു തോന്നല്‍ ഉണ്ടാകുമോ എന്നും തോന്നി.

പക്ഷേ പേടിച്ചതുപോലെ വലിയ പൊട്ടിത്തെറി ഒന്നും ഉണ്ടായില്ലെന്നും മാത്രമല്ല രണ്ടു കുടുംബങ്ങള്‍ക്കും നൂറുവട്ടം സമ്മതവുമായിരുന്നു. രണ്ടു വീട്ടികാരും ഒരേയൊരു കണ്ടീഷന്‍ മാത്രമാണു മുന്നോട്ടു വച്ചത്, ‘രണ്ടുപേരും ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കുക, രണ്ടു വര്‍ഷം കഴിഞ്ഞും ഈ ഇഷ്ടം ഇതുപോലെ മനസില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ നമുക്കു നടത്താം.’

ഞങ്ങള്‍ക്കു ഞങ്ങള്‍ മതി
രണ്ടു വര്‍ഷത്തെ സമയം വീട്ടുകാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയതാണെങ്കിലും കൃത്യം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കു മുന്നിലേക്കു അവര്‍ വീണ്ടും ചെന്നു. ഞങ്ങള്‍ക്കു ഞങ്ങള്‍ മതി എന്നുറപ്പിച്ചാണ് രണ്ടുപേരും ഇക്കുറി പോയത്.

വിഷ്ണു: തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതം മൂളി. അങ്ങനെ 2016 ഒക്ടോബര്‍ 20ന് ഞങ്ങളുടെ വിവാഹ നിശ്ചയം നടത്തി. 2017 ഡിസംബറിലേക്ക് വിവാഹവും നടത്താന്‍ തീരുമാനിച്ചു. ഒരു മംഗളകര്‍മം നടന്നതിന്റെ സന്തോഷത്തില്‍ ഇരിക്കെയാണ് നവംബര്‍ രണ്ടിന് എല്ലാ സന്തോഷങ്ങളും തട്ടിത്തെറിപ്പിച്ചുകൊണ്ട് ആ കാര്‍ പാഞ്ഞു വന്നത്. വാക്കുകള്‍ക്കിടയില്‍ വിഷ്ണുവിന്റെ ശബ്ദമിടറിയപ്പോള്‍ വാണി സംസാരിച്ചു തുടങ്ങി.

‘ഞങ്ങളുടെ സ്വന്തം സ്ഥലം കട്ടപ്പനയാണ്. അമ്മ നാട്ടിലേക്കു പോകുമ്പോള്‍ ഞാനാണ് പതിവായി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടു വിടുന്നത്. അന്നും അങ്ങനെ തന്നെയായിരുന്നു. അമ്മയെ ബസ് സ്റ്റാന്‍ഡില്‍ വിട്ട് ഞാന്‍ തിരികെ വീട്ടിലേക്കു വരുകയായിരുന്നു. അപ്പോഴാണ് കൈമനത്തു വച്ച് തമിഴ്നാടു ഭാഗത്തു നിന്നു വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചത്.

കാര്‍ ഇടിച്ചതും റോഡിലേക്കു തെറിച്ചു വീഴുന്നതും എനിക്ക് പുക വീണതുപോലെ ഓര്‍മയുണ്ട്. പക്ഷേ പെട്ടെന്നു തന്നെ കണ്ണിലേക്ക് ഇരുട്ടു കയറി. പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. ആരൊക്കെയോ ചേര്‍ന്ന് എന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ‘സംഭവം കണ്ട ഒരു പയ്യനാണ് ഇവിടെ വന്ന് വിവരം അറിയിച്ചത്. അപ്പോള്‍ തന്നെ ഞാനും അമ്മയും ആശുപത്രിയിലേക്കു പോയി.’ വിഷ്ണു പറഞ്ഞു.

മകളുടെ വിളി കാത്തിരുന്ന അമ്മയെ വിളിച്ചത് ഡോക്ടര്‍
അമ്മയെ ബസില്‍ കയറ്റി വിട്ട് വീടെത്തിയാല്‍ ഉടന്‍ തന്നെ അമ്മയെ വിളിക്കുകയാണ് വാണിയുടെ പതിവ്. അന്ന് ആ പതിവു തെറ്റി. വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും മകള്‍ വിളിക്കാതെ ആയതോടെ ആ അമ്മയുടെ ഉള്ള് പിടച്ചു. ‘ഇടയക്ക് എപ്പോഴോ ബോധം തെളിഞ്ഞപ്പോള്‍ ആവണം ഞാന്‍ ഡോക്ടര്‍ക്ക് അമ്മയുടെ മൊബൈല്‍ നമ്പര്‍ പറഞ്ഞു കൊടുത്തത്.’ വാണി തുടര്‍ന്നു.

‘അപ്പോള്‍ തന്നെ ആശുപത്രിയില്‍ നിന്ന് അമ്മയെ വിളിച്ച് വിവരം പറഞ്ഞു. അന്ന് എന്തോ കാരണത്താല്‍ ബസ് പുറപ്പെടാന്‍ വൈകിയിരുന്നു. അമ്മ അപ്പോള്‍ തന്നെ ഇറങ്ങി ആശുപത്രിയിലേക്ക് വന്നു. പാവം ആ സമയത്തൊക്കെ ഒരുപാട് ടെന്‍ഷന്‍ അടിച്ചു കാണും. പിന്നെ ആശുപത്രിയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ചേട്ടായിയും അമ്മയും ഉണ്ടായിരുന്നത് അമ്മയ്ക്കു വലിയ ആശ്വാസം ആയിരുന്നു.’ വിഷ്ണുവിന്റെ മുഖത്തേക്കു നോക്കി വാണി പറഞ്ഞു.

വേദനയുടേയും വിഷമങ്ങളുടേയും ദിവസങ്ങള്‍
അരയ്ക്കു കീഴ്പ്പോട്ട് പതിനൊന്ന് ഒടിവുകളാണ് വാണിക്കുണ്ടായത്. ഇതിനു പുറമേ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഉണങ്ങാത്ത മുറിവുകളും. ഹെല്‍മറ്റ് ഉണ്ടായിരുന്നതുകൊണ്ട് തലയ്ക്ക് ഒന്നും പറ്റിയില്ല. ഏഴ് മേജര്‍ ശസ്ത്രക്രിയകളാണ് നടന്നത്. ഏട്ടു മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ആദ്യ ദിവസത്തെ ശസ്ത്രക്രിയ. ‘പിന്നെ ഒരു മാസത്തോളം ആശുപത്രിയില്‍ തന്നെയായിരുന്നു. ബെഡില്‍ ഒരേ കിടപ്പ്. ഇന്‍ഫെക്ഷനുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ സന്ദര്‍ശനാനുമതി നല്‍കിയിരുന്നത് വളരെക്കുറച്ചു പേര്‍ക്കായിരുന്നു.’ വാണി പറഞ്ഞു.

വിഷ്ണു: ഒരു കുഞ്ഞിനെ നോക്കുന്നതിനേക്കാള്‍ ശ്രദ്ധയോടെയാണ് ആ സമയത്ത് ബെറ്റി ആന്റി വാണിയെ നോക്കിയതും പരിപാലിച്ചതും. ശരീരം ഒട്ടും അനക്കാന്‍ പാടില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. വീട്ടിലേക്കു കൊണ്ടു വന്നതും ചെക്കപ്പിന് കൊണ്ടുപോകുന്നതുമെല്ലാം ഐസിയു ആംബുലന്‍സിലായിരുന്നു. ഇത്രയും ചെറിയ വാണിയെ എടുക്കാന്‍ ആറുപേരൊക്കെ വേണമായിരുന്നു. ബെഡ്ഷീറ്റോടെയാണ് എടുത്തു പൊക്കുന്നത്. നാലു മാസം ഒരേ കിടപ്പായിരുന്നു.

പിച്ചവച്ചത് ചേട്ടായിക്കൊപ്പം
ആക്സിഡന്റിനും ആശുപത്രി വാസത്തിനും ശേഷമുള്ള രണ്ടാം ജന്മത്തില്‍ വാണി പിച്ചവച്ചത് വിഷ്ണുവിന്റെ കൈപിടിച്ചാണ്. നാലു മാസത്തിനു ശേഷമാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം നാടക്കാന്‍ തുടങ്ങിയത്. പക്ഷേ അപ്പോഴേക്കും വിധി അടുത്ത പരീക്ഷണവുമായി ഇവര്‍ക്കിടയിലേക്കു കടന്നു വന്നു. ‘എല്ലാം ശരിയായി എന്നു പറഞ്ഞിരുന്നപ്പോഴാണ് ഇടതു കാലില്‍ ഇട്ടിരുന്ന ഫീമര്‍ നെയ്ല്‍ ഒടിഞ്ഞത്. വീണ്ടും ഒരു ശസ്ത്രക്രീയ കൂടി വേണ്ടി വന്നു. മറ്റു ശസ്ത്രക്രിയകള്‍ പോലെ വലുത് അല്ലെങ്കിലും അന്നെനിക്ക് മരിച്ചുപോകും എന്നപോലെ പേടി തോന്നി.’

‘ആ പേടിയൊക്കെ വാണിക്കു മാത്രമായിരുന്നു. അതിലും വലിയ സര്‍ജറി ഓവര്‍ക്കം ചെയ്താണ് വാണി മടങ്ങി വന്നത്. പിന്നെ ഞാന്‍ മാത്രമല്ല ബെറ്റി ആന്റിയും വളരെ ബോള്‍ഡ് ആയി നിന്നാണ് ആ അവസ്ഥയെ കൈകാര്യം ചെയ്തത്.’

അമ്മ പ്രാര്‍ഥനയോടെ കാവല്‍ നിന്നു
വാണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് മാതാപിതാക്കള്‍. സാമൂഹിക പ്രവര്‍ത്തകനായ അച്ഛന്‍ ഗിരീഷിന് എപ്പോഴും കൂടെയുണ്ടാകാന്‍ സാധിച്ചില്ലെങ്കിലും ആ വിടവ് അമ്മ ബെറ്റിമോള്‍ മാത്യു ഒറ്റയ്ക്കു നിന്നു പരിഹരിച്ചു. ‘ആ ദിവസങ്ങളിലൊക്കെ അമ്മ ഉറങ്ങാതെ എനിക്ക് കാവലിരുന്നിട്ടുണ്ട്. ഉള്ളിലുള്ള സങ്കടക്കടല്‍ ഒളിപ്പിച്ച് അമ്മ എന്റെ മുന്നില്‍ നിറഞ്ഞ ചിരിയുമായി വന്നു നില്‍ക്കും. ഓരോരോ വിശേഷങ്ങള്‍ പറയും. പാവം ആ ദിവസങ്ങളില്‍ ഒരുപാടു പാടുപെട്ടു.

അമ്മയുടെ കത്ത്
‘എന്റെ മകള്‍ക്കായി ഒരുപാടു നന്മയുള്ള ഒരമ്മയുടെ വയറ്റില്‍ പിറന്ന എന്റെ മകന്‍’ ഇങ്ങനെയാണ് വിഷ്ണുവിനെക്കുറിച്ച് വാണിയുടെ അമ്മ ഫേസ്ബുക്കില്‍ കുറിച്ചത്. വിഷ്ണുവിന്റെയും വാണിയുടേയും വിവാഹശേഷം ബെറ്റിമോള്‍ ഫേസ്ബുക്കില്‍ വിഷ്ണുവിനെഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ വാണിയുടെ കണ്ണ് നിറയും വിഷ്ണുവിന് വാക്കുകള്‍ ഇല്ലാതെയാകും.

‘ഒരു ദിവസം രാത്രിയാണ് അമ്മ ആ പോസ്റ്റിടുന്നത്. വാണിയാണ് പോസ്റ്റ് കണ്ടത്. അപ്പോള്‍ തന്നെ അവള്‍ എന്നെ വിളിച്ചുണര്‍ത്തി പോസ്റ്റ് കാണിച്ചു.’ ‘പെട്ടെന്ന് ആ പോസ്റ്റ് കണ്ടപ്പോള്‍ എനിക്കു വല്ലാത്ത വിഷമം തോന്നി, കരച്ചില്‍ വന്നു.’ വിഷ്ണു സംസാരിക്കുന്നതിനിടയില്‍ വാണി പറഞ്ഞു. അതുകണ്ടപ്പോള്‍ ഒരു ലൈക്കും കൊടുത്ത് എഫ്ബി ലോഗ്ഔട്ട് ചെയ്തുവെങ്കിലും അന്നു ഞാന്‍ ഏറെ നേരം ഉറങ്ങാതെ കിടന്നു. അടുത്ത ദിവസം ഫേസ്ബുക്ക് നോക്കിയപ്പോഴാണ് വളരെ സ്വകാര്യമായി അമ്മ ഇട്ട പോസ്റ്റ് വൈറലായി എന്നറിഞ്ഞത്.’ വിഷ്ണു പറഞ്ഞു.

ഞങ്ങള്‍ക്ക് രണ്ട് അമ്മമാര്‍
ഞങ്ങള്‍ക്ക് രണ്ട് അമ്മമാരുണ്ടെന്ന് വിഷ്ണുവും വാണിയും വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയും. വിഷ്ണുവിന്റെ അമ്മ രമാബായിയുടെ ക്ലാസില്‍ ഇരുന്നു പഠിച്ച വാണിക്ക് ഇന്ന് ആ അമ്മ ടീച്ചറല്ല, അമ്മായി അമ്മയും അല്ല; അമ്മയാണ്. തിരുവനന്തപുരം സെന്റ് മദര്‍ തെരേസ കോളജിലെ അധ്യാപകരാണ് രമാബായിയും വാണിയും ഇപ്പോള്‍.

രണ്ടുപേരം ഒന്നിച്ച് കോളജിലേക്കു പോകുന്നതും തിരികെ വരുന്നതുമൊക്കെ കാണാന്‍ നല്ല രസമാണെന്ന് വിഷ്ണു പറയുന്നു. ആദ്യമൊക്കെ എനിക്കു പേടിയാരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ ഒരു ടീമാണ്, ഒരല്‍പം കുറുമ്പു ചേര്‍ത്ത് വിഷ്ണുവിനെ നോക്കി വാണി പറഞ്ഞു. കേരള സര്‍വകലാശാലയില്‍ ചരിത്രത്തില്‍ പിഎച്ച്ഡി ചെയ്യുകയാണ് വിഷ്ണു ഇപ്പോള്‍.

അഞ്ജലി അനില്‍കുമാര്‍
ചിത്രങ്ങള്‍ ടി.സി. ഷിജുമോന്‍

Related posts