കുറ്റകൃത്യങ്ങള്‍ തടയാന്‍ പശുവിന്‍ പാല്‍! തടവുകാരെ സത്‌സ്വഭാവികളാക്കാന്‍ പശു തെറാപ്പിയുമായി ഹരിയാന സര്‍ക്കാര്‍; പശുക്കളെ വാങ്ങാനും കാലിത്തൊഴുത്ത് പണിയാനുമായി വകയിരുത്തിയിരിക്കുന്നത് ഒന്നരക്കോടി രൂപ

പശുവിനെ ഉപയോഗിച്ച് എന്തെല്ലാം പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സാധിക്കും എന്നുള്ള ഗവേഷണത്തിലാണ് ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളെന്ന് തോന്നിപ്പോകും ചില വാര്‍ത്തകള്‍ കണ്ടാല്‍. അത്തരത്തിലൊന്നാണ് തടവുകാരെ സന്മാര്‍ഗത്തിലെത്തിക്കാന്‍ ഹരിയാനയിലെ ജയിലുകളില്‍ ഇനി പശു തെറാപ്പി നടത്തുമെന്നത്. ജയില്‍വളപ്പില്‍ പശുക്കളെ വളര്‍ത്തുന്നതിലൂടെ ജയിലിലെ അന്തേവാസികളുടെ ഉള്ളിലെ ദുഷ്ചിന്തകളെല്ലാം അകലുമെന്നാണ് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കണ്ടുപിടുത്തവും പ്രതീക്ഷയും.

സംസ്ഥാനത്തെ ആറ് ജയിലുകളിലാണ് പശു തെറാപ്പി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. 600 പശുക്കളെ വാങ്ങാനും ജയില്‍വളപ്പില്‍ കാലിത്തൊഴുത്തുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ ഒന്നരക്കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന സംഘടനയായ ഗോ സേവാ ആയോഗിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഹിന്ദുമതത്തിന്റെ ഭാഗമാണ് പശുക്കള്‍. അവയെ സംരക്ഷിക്കുന്നവര്‍ക്കായി സവിശേഷ ശക്തികള്‍ നല്‍കാന്‍ കഴിവുള്ളവയാണ് പശുക്കള്‍’.

ഗോ സേവാ ആയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗ്ള പറഞ്ഞു. പശുക്കള്‍ നല്‍കുന്ന ശുദ്ധമായ പാലിന് ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ പാപങ്ങളെ കഴുകിക്കളയാനുള്ള ശക്തിയുണ്ടെന്നും മംഗ്ള അവകാശപ്പെടുന്നു. മാത്രമല്ല, ഗോമൂത്രം പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഔഷധമാണെന്ന് വിശ്വാസികള്‍ക്ക് അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ നിരവധി പശുസംരക്ഷണ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.

 

Related posts