പൂച്ചാക്കൽ: ആശുപത്രികളിൽ വേണ്ടത്ര ആംബുലൻസുകളില്ലാത്തതിനാൽ രോഗികൾ വലയുന്നു. അപകടത്തിൽപ്പെടുന്നവരെ ആശുപത്രികളിൽ എത്തിക്കാൻ നിസ്സഹായരായി ഓട്ടോയ്ക്കും, കാറിനും കൈ നീട്ടേണ്ട അവസ്ഥയാണ്. ഇങ്ങനെയുള്ള വാഹനങ്ങൾ അപകടത്തിൽ പെടുന്നവരെ കയറ്റാൻ പലപ്പോൾ വിസമ്മതിക്കാറുമുണ്ട്.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മൂന്നു സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുള്ളതിൽ മൂന്നിലും ആംബുലൻസില്ലെന്നതാണ് പ്രശ്നം. അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ’108’ ആംബുലൻസ് പദ്ധതി ഉണ്ടായിരുന്നെങ്കിലും ആംബുലൻസ് അപകടത്തിൽപെട്ട് നന്നാക്കാൻ കൊണ്ടുപോയത് തിരിച്ചുവന്നില്ല. ഇതിന്റെ കാരണം അധികൃതർക്കു പോലും അറിയില്ല.
തൈക്കാട്ടുശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ടി.എൻ.സീമ എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആംബുലൻസ് അനുവദിച്ചെങ്കിലും ഡ്രൈവർക്ക് ശന്പളം നൽകാനും മറ്റു ചെലവുകൾക്കും ആശുപത്രി വികസന സമിതിക്കു ഫണ്ടില്ലെന്ന കാരണത്താൽ തിരിച്ചയച്ചു.
പെരുന്പളം ദ്വീപ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ആംബുലൻസില്ല. അത്യാവശ്യ സമയത്ത് ഉപയോഗിക്കാൻ ബോട്ട് ആംബുലൻസ് മാത്രമാണുള്ളത്. ഇതാണെങ്കിൽ ഉപയോഗിക്കാതെ ജെട്ടിയിൽ കിടന്നു നശിക്കുകയാണ്. പാണാവള്ളി, പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആംബുലൻസില്ല. പ്രദേശത്തെ അഞ്ച് സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചും ആംബുലൻസ് ഇല്ലാത്തത് രോഗികളെ വലയ്ക്കുകയാണ്.
അപകടത്തിൽ പെടുന്നവരെ വിദഗ്ധ ചികിത്സക്കായി ആലപ്പുഴ, കോട്ടയം, മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്നതിന് ടാക്സി വാഹനങ്ങളും സ്വകാര്യ ആംബുലൻസുകളും മാത്രമാണ് നാട്ടുകാർക്ക് ആശ്രയം. സൗജന്യ സേവനം നടത്തുന്ന ’108’ ആംബുലൻസുകളിൽ ഒന്നെങ്കിലും പ്രദേശത്ത് അനുവദിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യവും.