പന്ത്രണ്ടാം ക്ലാസില്‍ ആകെ ജയിച്ചത് ഹിന്ദിയ്ക്ക് മാത്രം ! ടെമ്പോ ഓടിച്ച് ജീവിതം പുലര്‍ത്തിയ ആ ചെറുപ്പക്കാരന്‍ ഇന്ന് ഐപിഎസ് ഓഫീസര്‍…

രാജ്യത്തെ ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുക എന്നത്. രാജ്യത്തെ ഏറ്റവും പ്രധാന പരീക്ഷ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്നത പദവിയും ബഹുമാനവുമാണ് ഒട്ടുമിക്കവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

സാധാരണഗതിയില്‍ ചെറുപ്പം മുതല്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചു വരുന്നത്.

എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ ഹിന്ദിയൊഴികെ എല്ലാവിഷയത്തിനും തോറ്റ, ജീവിക്കുന്നതിനായി ടെമ്പോ ഓടിച്ച് കഴിഞ്ഞ ഒരു യുവാവിന് ഈ മത്സര പരീക്ഷ ജയിക്കാന്‍ കഴിഞ്ഞുവെന്നു പറഞ്ഞാല്‍ ആര്‍ക്കും പ്രചോദനമാവും അത്.

മദ്ധ്യപ്രദേശിലെ മൊറീന ജില്ലക്കാരനായ മനോജ് ശര്‍മ്മയാണ് ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതല്‍ക്കേ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാവണമെന്നതായിരുന്നു മനോജ് ശര്‍മ്മയുടെ സ്വപ്‌നം.

എന്നാല്‍ അതിന് പറ്റിയ സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിലും മുന്നിലായിരുന്നില്ല മനോജ് ശര്‍മ്മയെന്ന വിദ്യാര്‍ത്ഥി. പന്ത്രണ്ടാം ക്ലാസില്‍ മനോജ് ജയിച്ചത് ഹിന്ദിയ്ക്ക് മാത്രമായിരുന്നു.

എന്നാല്‍ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്ന ഇച്ഛാശക്തി അദ്ദേഹത്തിന്റെ മനസില്‍ നിന്നും ചോര്‍ന്നിരുന്നില്ല. വീടിന്റെ മേല്‍ക്കൂര നന്നാക്കാന്‍ പോലും പണമില്ലാതെ വിഷമിച്ച അവസ്ഥയില്‍ കുടുംബത്തിനൊപ്പം തെരുവില്‍ യാചകര്‍ക്കൊപ്പം അന്തിയുറങ്ങേണ്ട അവസ്ഥ പോലും അദ്ദേഹത്തിനുണ്ടായി.

പിന്നീട് പഠനത്തിനൊപ്പം ഗ്വാളിയോറില്‍ ടെമ്പോ ഓടിച്ചാണ് അദ്ദേഹം കുടുംബം പുലര്‍ത്തിയത്. ഡല്‍ഹിയില്‍ ഒരു ലൈബ്രറി പ്യൂണായി ജോലി ചെയ്ത സമയമാണ് മനോജ് ശര്‍മ്മയുടെ ജീവിതം മാറിമറിഞ്ഞത്.

ഈ സമയത്ത് ഗോര്‍ക്കി, എബ്രഹാം ലിങ്കണ്‍ മുതല്‍ മുക്ത്ബോദ് വരെയുള്ള നിരവധി വലിയ ആളുകളെക്കുറിച്ച് അദ്ദേഹം വായിച്ചു. ഈ പുസ്തകങ്ങള്‍ വായിച്ചതിനു ശേഷം അയാള്‍ക്ക് ജീവിതത്തില്‍ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ഇനിയും താന്‍ വൈകിയിട്ടില്ലെന്ന സത്യം അദ്ദേഹം മനസിലാക്കി.

മുടങ്ങിയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും യുപിഎസി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയും ചെയ്തു. 2005 ല്‍ മഹാരാഷ്ട്ര കേഡറില്‍ നിന്ന് ഐപിഎസ് നേടിയ മനോജ് ശര്‍മ്മ ഇപ്പോള്‍ മുംബൈയില്‍ വെസ്റ്റ് റീജിയന്റെ അഡീഷണല്‍ കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്നു.

‘ട്വല്‍ത്ത് ഫെയില്‍’ എന്ന പുസ്തകത്തില്‍ അദ്ദേഹം തന്റെ കഥ വിവരിക്കുന്നുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. എന്തായാലും നിരവധി ആളുകള്‍ക്ക് പ്രചോദനം പകരുന്നതാണ് ഈ മനുഷ്യന്റെ ജീവിതമെന്ന് പറയാതെ വയ്യ.

Related posts

Leave a Comment