തിരൂരില്‍ 1.4 കോടിയുടെ കുഴല്‍പ്പണം ഇലക്ഷന്‍ സ്‌പെഷല്‍ സ്ക്വാഡ് പിടികൂടി

moneyതിരൂര്‍: ഒരു കോടി നാലു ലക്ഷം രൂപയുടെ കുഴല്‍പ്പണം ഇലക്ഷന്‍ സ്‌പെഷല്‍ സ്ക്വാഡ് പിടികൂടി. തിരൂരില്‍ വിതരണം ചെയ്യാനായി കൊണ്ടുവരുന്നതിനിടെയാണു കുഴല്‍പ്പണം കടത്തിയ കാറും രണ്ടംഗ സംഘത്തെയും പോലീസ് പിടിച്ചത്.

കെ.എല്‍ 53 ഇ 7788 നമ്പര്‍ സിഫ്റ്റ് കാറും കാറിലുണ്ടായിരുന്ന വെട്ടത്തൂര്‍ സ്വദേശികളായ കണ്ണന്തൊടി കാവണ്ണ മുഹമ്മദ് നയീം (39), തൂടിക്കോടന്‍ ഷൗക്കത്തലി (39) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു തിരൂര്‍ ഡിവൈഎസ്പി ടി.സി. വേണുഗോപാല്‍, സിഐ ടി.ആര്‍. പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇലക്ഷന്‍ സ്ക്വാഡ് തലക്കടത്തൂര്‍ പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണു വന്‍ കുഴല്‍പ്പണ വേട്ട നടന്നത്.

കാറിന്റെ ഇടതു മുന്‍സീറ്റിലെ ബിഗ് ഷോപ്പറിലും ഡാഷ് ബോര്‍ഡിനടിയിലായി പ്രത്യേകം തയാറാക്കിയ രഹസ്യ അറയിലുമാണു പണം സൂക്ഷിച്ചിരുന്നത്. ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളെ വിവരം അറിയിച്ചതായി ഡിവൈഎസ്പി പറഞ്ഞു.

തെരഞ്ഞെടുപ്പടുത്തതോടെ ജില്ലയില്‍ വ്യാപകമായി ഹവാല പണം പിടികൂടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ ഏഴു കോടിയോളം കുഴല്‍പ്പണം പിടികൂടിയിട്ടുണ്ട്. എഎസ്‌ഐ മുരളീധരന്‍, സീനിയര്‍ സിപിഒ രാജേഷ്, പോലീസുകാരായ എസ്. ജയകൃഷ്ണന്‍, സഹദേവന്‍, ഷിജി, സ്‌പെഷല്‍ സ്ക്വാഡ് എഎസ്‌ഐ പ്രമോദ്, സിപിഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Related posts