സ്‌ഫോടനം: പരിക്കേറ്റ യുവാവ് അറസ്റ്റില്‍; പരിക്കേറ്റത് ബോംബ് പരീക്ഷണത്തിനിടയിലെന്ന് പോലീസ്

Spodanamനാദാപുരം: തൂണേരിക്കടുത്ത ആവടിമുക്കില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് അറസ്റ്റില്‍. മുടവന്തേരി സ്വദേശി ചെമ്പേന്റവിട സമദ് എന്ന അബ്ദുള്‍ സമദ് (26)നെയാണ് നാദാപുരം എസ്‌ഐ എം.ബി.രാജേഷ് അറസ്റ്റ് ചെയ്തത്. നിര്‍മിച്ച ബോംബ് പരീക്ഷിക്കുന്നതിനിടയിലാണ് സമദിന് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു .

കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ തന്റെ വീടിനോട് ചേര്‍ന്ന ഇടവഴിയില്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഓലപ്പടക്കത്തില്‍നിന്ന് വെടിമരുന്ന് ശേഖരിച്ച് ബോംബുണ്ടാക്കിയ ശേഷം തൂണേരി പട്ടാണി മേഖലയിലേക്ക് മോട്ടോര്‍ ബൈക്കില്‍ അക്രമത്തിന് വരികയായിരുന്നു സമദ്.  പട്ടാണി പെട്രോള്‍ പമ്പ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് മടങ്ങിയ സമദും സംഘവും ആവടിമുക്കില്‍ തിരിച്ചെത്തി നിര്‍മിച്ച ബോംബ് പരീക്ഷിക്കുകയായിരുന്നു.

സമദിന്റെ സുഹൃത്ത്  ഒരു ബോംബ് റോഡിലെറിഞ്ഞ് സ്‌ഫോടനം നടത്തുകയായിരുന്നു. ഇതിനിടയില്‍ സമദിന്റെ കൈയ്യിലുണ്ടായിരുന്ന ബോംബ് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പൊട്ടിത്തെറിച്ചാണ് യുവാവിന് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ സമദ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ വീട്ടില്‍ പോയി കഴുകി വൃത്തിയാക്കിയശേഷം തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

സ്‌ഫോടന വിവരമറിഞ്ഞ പോലീസ് ആശുപത്രിയില്‍ കഴിയുന്ന സമദിനെ വ്യാഴാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് മനസ്സിലായത്.  തുടര്‍ന്ന് അറസ്റ്റ് ചെയ്ത സമദിനെ ഇന്നലെ വൈകുന്നേരം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് ചാക്കുനൂലിന്റെയും വെടിമരുന്നിന്റേയും അവശിഷ്ടം പോലീസ് ശേഖരിച്ചിട്ടുണ്ട്.

കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും എസ്‌ഐ പറഞ്ഞു. കഴിഞ്ഞ ആഴ്ച തൂണേരി പട്ടാണിയിലെ സിപിഎം പേരോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ രണ്ട് തവണയും സമീപത്തെ വീടിനുനേരേയും ബോംബേറുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അ്‌ന്വേഷണം നടത്തുന്നതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്.

Related posts